ആരെങ്കിലും നായ്ക്കു നേരെ കല്ലെറിഞ്ഞാൽ അതിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയല്ല: വി കെ സിംഗ്

ന്യൂഡൽഹി| VISHNU N L| Last Modified വ്യാഴം, 22 ഒക്‌ടോബര്‍ 2015 (13:08 IST)
ഹരിയാനയിൽ ജാതിപ്പോരിനെത്തുടർന്ന് ദളിത് കുടുംബം ആക്രമണത്തിനിരയായ സംഭവം രാജ്യമെങ്ങും ചര്‍ച്ചയായതിനു പിന്നാലെ ആക്രമത്തിനിരയായവരെ അപമാനിച്ചുകൊണ്ട് കേന്ദ്ര സഹമന്ത്രി വി.കെ. സിംഗ് രംഗത്ത്.
ആരെങ്കിലും നായ്ക്കു നേരെ കല്ലെറിഞ്ഞാൽ അതിന് സർക്കാർ ഉത്തരവാദികളല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

സംഭവത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് വിവാദമായ പ്രസ്താവന മന്ത്രി നടത്തിയത്. ഇത്തരം സംഭവങ്ങളിൽ കേന്ദ്രസർക്കാരിന് ഒന്നും തന്നെ ചെയ്യാൻ കഴിയില്ല. സംസ്ഥാന സർക്കാരിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ഇതിനു പിന്നിൽ. ഇത്തരം സംഭവങ്ങളെ സർക്കാരുമായി ബന്ധപ്പെടുത്തേണ്ട. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വി കെ സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. വികെ സിംഗിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ സുൻപേഡ് ഗ്രാമത്തിലാണ് ദലിത് കുടുംബത്തെ ജീവനോടെ പെട്രോളൊഴിച്ചു കത്തിച്ചത്. രണ്ടു കുട്ടികൾ വെന്തു മരിച്ചു. രണ്ടര വയസുള്ള വൈഭവ്, പതിന്നൊന്നു മാസം പ്രായമുള്ള ദിവ്യ എന്നിവരാണു മരിച്ചത്. കുട്ടികളുടെ അമ്മ രേഖ, പിതാവ് ജിതേന്ദർ എന്നിവർക്കു പൊള്ളലേറ്റു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :