പീഡിപ്പിച്ച പിതാവിനെ മകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൊലപ്പെടുത്തി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 6 മെയ് 2014 (12:17 IST)
പീഡനം സഹിക്കാനാവതെ മകള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി.

ഡല്‍ഹി സ്വദേശി കുല്‍വീന്ദര്‍ കൗറാണ്(23)​ 56കാരനായ തന്റെ പിതാവ് ദല്‍ജീത് സിംഗിനെ കൊലപ്പെടുത്തിയത്. കുല്‍വീന്ദറിന്റെ സുഹൃത്തുക്കളായ പ്രിന്‍സ് സന്ദു(22),​ മനീഷ് ഏലിയാസ് ഗോകു(23)​ എന്നിവരാണ് പിതാവിനെ കൊലപ്പെടുത്താന്‍ കൂട്ടു നിന്നത്.

ഒരു ട്രാവല്‍ ഏജന്‍സിയില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ദല്‍ജീത്ത് സിംഗ്. 3 കൊല്ലം മുന്പാണ് ഇയാളുടെ ഭാര്യ മരണപ്പെടുന്നത്. അമ്മ മരണപ്പെട്ടതിനു ശേഷം ഇയാള്‍ കുല്‍‌വീന്ദറിനെ പീഡീപ്പിച്ച് വരുകയായിരുന്നു.

കൊലപാതകം നടന്ന ദിവസം കൗര്‍ തന്റെ സുഹൃത്തുക്കളെ വീട്ടിനുള്ളിലേക്ക് വിളിച്ചു വരുത്തിയ ശേഷം വേലക്കാരിയൊടൊപ്പം കിടന്നുറങ്ങുകയായിരുന്ന ദല്‍ജീത്ത് സിംഗിനെ ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് അടിച്ചുകൊന്നു. തുടര്‍ന്ന് ദല്‍ജീത്ത് സിംഗിന്റെ കാലും കഴുത്തും കേബിള്‍ വയര്‍ കൊണ്ട് കെട്ടി മൃതദേഹം ഖയാലയിലുള്ള ഒരു കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവ സ്ഥലത്തുനിന്ന് ക്രിക്കറ്റ് സ്റ്റംപ്,​ രക്തം പുരണ്ട തുണികള്‍,​ കേബിള്‍ വയര്‍,​ മൊബൈല്‍ ഫോണ്‍, ശവശരീരം മറവു ചെയ്യാനായി എടുത്ത ഇന്നോവ കാര്‍ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ തന്റെ കൂട്ടുകാര്‍ക്കും കൊലപാതകത്തില്‍ പങ്കുള്ള വിവരം കുല്‍വീന്ദര്‍ കൗര്‍ സമ്മതിക്കുകയായിരുന്നു. ശവശരീരം ഉപേക്ഷിക്കുന്നതിനായി സുഹൃത്തുക്കള്‍ പോയപ്പോള്‍ താന്‍ വീട്ടിലുണ്ടായിരുന്ന രക്തക്കറ കഴുകിക്കളഞ്ഞെന്നും കൗര്‍ പൊലീസിനോട് പറഞ്ഞു. മൂവരെയും അറസ്റ്റ് ചെയ്തതായി ക്യാല എസിപി രണ്‍വീര്‍ സിംഗ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :