റയില്‍‌വേ വികസനത്തില്‍ ചൈനയോ ജപ്പാനോ നല്ലത്?

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (14:50 IST)
ഈ ചോദ്യം ഇപ്പോള്‍ തലപുകഞ്ഞ് പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യന്‍ റെയില്‍‌വേ ഉദ്യോഗസ്ഥരാണ്. മറ്റൊന്നുമല്ല ഹൈസ്പീഡ് റെയി‌ല്‍‌വേ കോറിഡോര്‍ എന്ന മൊഡി സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്നതിനായി നെട്ടോട്ടമോടുന്നതിനിടെയാണ് ജപ്പാനും ചൈനയും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ വ്യക്തമാക്കിയത്.

രാജ്യത്ത് ആദ്യമായി പ്രഖ്യാപിക്കപ്പെട്ട അഹമ്മദാബാദ്-മുംബൈ അതിവേഗ ട്രെയിന്‍ ഇടനാഴിയില്‍ ഷിങ്കാന്‍സെന്‍ നെറ്റുവര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ജപ്പാന്‍ നടത്തുമ്പോള്‍, ജപ്പാന്‍ മുന്നോട്ടു വയ്ക്കുന്ന തുകയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് ട്രെയിനുകള്‍ നല്‍കാമെന്നാണ് ചൈനയുടെ നയം. ചൈനീസ് ഉത്പന്നങ്ങളുടെ നിലവാരമില്ലയമ പേരുകേട്ടതായതുകൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് ആകെപ്പാടെ ഒരു സംശയം.

ഇനി ചൈനയെ കൈവിട്ട് ചെലവ് കൂടിയ ജപ്പാന്‍ ട്രയിന്‍ വാങ്ങി അഴിമതിആരോപണങ്ങള്‍ക്ക് തലയിടേണ്ടി വരുമോ എന്നാണ് ഇപ്പോള്‍ റെയില്‍‌വേയുടെ സംശയം. വിലകുറവ് ആകര്‍ഷകമായി മുന്നോട്ടു വയ്ക്കുമ്പോള്‍ ഗുണനിലവാരവും സുരക്ഷയുമാണ് ജപ്പാന്‍ ഊന്നല്‍ നല്‍കുന്നത്.

സുരക്ഷയുടെ കാര്യത്തില്‍ നല്ല പേരുള്ള ജപാനാണ് ഈ ഇടപാടില്‍ അല്പം മുന്നിട്ടു നില്‍ക്കുന്നതെന്ന് ഇടപാടുമായി അടുത്ത ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ചലവ് അധികമായതിനാല്‍ ഈ നെറ്റ്വര്‍ക്ക് സംവിധാനം ഇതുവരെ ജപ്പാന് മറ്റാര്‍ക്കും വില്‍ക്കാന്‍ സാധിച്ചിട്ടില്ല.

അതേ സമയം ജപ്പാനിലെ അതിവേഗ ട്രെയ്ന്‍ നിര്‍മ്മാണ കമ്പനികളുടെ പുതിയ സംഘടനയായ ഇന്റര്‍നാഷണല്‍ ഹൈസ്പീഡ് റെയില്‍ അസോസിയേഷന്‍ മുന്‍കൈയെടുത്ത് ഇന്ത്യയുമായി കച്ചവടമുറപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

ഈ ആഴ്ച അവസാനം ജപ്പാനിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ചര്‍ച്ചയില്‍ ഇതും വിഷയമാകും. ഷിങ്കാന്‍സെന്‍ ഹൈസ്പീഡ് നെറ്റ്‌വര്‍ക്കിനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ശക്തമായി നിലകൊള്ളുമെന്നാണ് കരുതുന്നത്.

ഡല്‍ഹി-ആഗ്ര, ദല്‍ഹി-ചണ്ഡീഗഢ്, മൈസൂര്‍-ബാംഗ്ലൂര്‍, അമ്മദാബാദ്-മുംബൈ, മുംബൈ-ഗോവ, ഹൈദരാബാദ്-സെക്കന്ദരാബാദ് എന്നീ റൂട്ടുകളില്‍ അതിവേഗ ട്രെയ്ന്‍ സര്‍വീസുകള്‍ നടത്താന്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ റയില്‍‌വേ ഇതിനായി ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്തിട്ടൂണ്ട്.

വിദേശ നിക്ഷേപത്തോടെ ജപ്പാനെ തന്നെ സ്വീകരിക്കാമെന്നാണ് റയില്‍‌വേ കരുതുന്നത്. അതിനിടെ, ലോകത്തെ ഏറ്റവും നീളമേറിയ ഹൈസ്പീഡ് റെയില്‍ നെറ്റ്‌വര്‍ക് സ്വന്തമായുള്ള ചൈന ഇന്ത്യയിലെ പഴഞ്ചനും കാര്യക്ഷമവുമല്ലാത്ത റെയില്‍വേ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ കെട്ടിടങ്ങളും സ്റ്റേഷനുകളും പണിയുന്നതിനുമുള്ള അവസരങ്ങള്‍ ചൈന ആരായുന്നുണ്ട്.

പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് അടുത്ത മാസം മധ്യത്തോടെ ഇന്ത്യയിലെത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യതകളുണ്ട്. ഇന്ത്യയും ചൈനീസ് നിക്ഷേപത്തിനെ സ്വാഗതം ചെയ്യുകയും ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :