മുത്തലാഖ് ബില്‍ പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് രാഷ്ട്രപതി; പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകം

സർക്കാരിന്‍റെ വികസന പദ്ധതികളിലൂന്നി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

Ramnath Kovind , President Ramnath Kovind , Parliament , രാംനാഥ് കോവിന്ദ് , രാഷ്ട്രപതി , ബജറ്റ് , ബജറ്റ് സമ്മേളനം
ന്യൂഡല്‍ഹി| സജിത്ത്| Last Updated: തിങ്കള്‍, 29 ജനുവരി 2018 (12:32 IST)
പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 ഏറെ നിര്‍ണ്ണായകമാ‍ണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ടു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, മുത്തലാഖ് ബില്‍ പാസാക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രാഷ്ട്രപതി പറഞ്ഞു.

സാമൂഹിക, സാമ്പത്തിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം അസ്ഥിരമാണെന്ന് ബാബാ സാഹബ് അംബേദ്കർ പറയാറുണ്ടായിരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ കർഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. സ്വയം സഹായസംഘങ്ങളെ പ്രോത്സാഹിപ്പിക്കാനും ജലസേചനം മെച്ചപ്പെടുത്താനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അടൽ പെൻഷൻ പദ്ധതി 80 ലക്ഷത്തോളം ജനങ്ങൾക്ക് ഉപകാരമായെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

ബജറ്റ് സമ്മേളനത്തിനായി കൂടിയ പാർലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനു പിന്നാലെ സാമ്പത്തിക സർവേ റിപ്പോർട്ട് ധനമന്ത്രി അരുൺ ജയ്റ്റ്ലി സഭയുടെ മേശപ്പുറത്തുവയ്ക്കുകയും ചെയ്യും.

രാഷ്ട്രപതിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ:

പ്രീണനത്തിനല്ല, മറിച്ച് ശാക്തീകരണത്തിനാണ് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ശാക്തീകരണത്തിനായി കാര്യക്ഷമമായ പ്രവർത്തനങ്ങൾ സർക്കാർ ചെയ്തുവരുന്നുണ്ട്.

പാവപ്പെട്ടവർക്കും മധ്യവർഗക്കാർക്കും ഗുണകരമാകുന്ന തരത്തിലുള്ള പുതിയ ദേശീയ ആരോഗ്യ നയം കേന്ദ്രം രൂപീകരിച്ചു. ദേശീയ ആയുഷ് മിഷന്റെ കീഴിൽ യോഗ, ആയുർവേദ എന്നിങ്ങനെയുല്‍ള പരമ്പരാഗത ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

രണ്ടരലക്ഷത്തിലധികം കേന്ദ്രങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
‘പ്രധാൻമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങള്‍’ വഴി 800 വ്യത്യസ്ത മരുന്നുകൾ ന്യായമായ വിലയിൽ പാവപ്പെട്ടവർക്ക് നൽകുന്നുണ്ട്. രാജ്യത്തൊട്ടാ‍കെ മൂവായിരത്തിലധികം ഇത്തരം കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട്.

പാവപ്പെട്ടവർക്കു ഉതകുന്ന തരത്തിലുള്ള ഇന്‍ഷുറൻസ് സ്കീമുകൾ നടപ്പാക്കി. ഇതുവരെ 18 കോടി പാവപ്പെട്ടവർ
‘പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമ യോജന’യുടേയും ‘പ്രധാൻമന്ത്രി സുരക്ഷാ യോജന’യുടേയും ഭാഗമായി.

ജനങ്ങളുടെ പാർപ്പിട ആവശ്യങ്ങൾക്കായി എല്ലാവർക്കും ജലം – വൈദ്യുതി – ശുചിമുറി സൗകര്യങ്ങൾ ലഭിക്കുന്നതിനായി പദ്ധതി തയാറാക്കുകയാണ്. 2022ഓടുകൂടി എല്ലാവർക്കും വീട് പദ്ധതി യാഥാർഥ്യമാകും. ജലസേചന സൗകര്യങ്ങൾ വർധിപ്പിക്കും∙ സ്വയം സഹായക സംഘങ്ങൾക്ക് സർക്കാർ മുൻതൂക്കം നൽകും.

കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമാണ് സർക്കാർ ഉയർന്ന പരിഗണന കൊടുക്കുന്നത്. കർഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

മഹാത്മാ ഗാന്ധിയുടെ 150–ാം ജന്മവാർഷികം 2019ൽ കൊണ്ടാടുമ്പോൾ രാജ്യം പൂർണമായി വൃത്തിയാക്കിയാണ് നമ്മൾ ആദരവു കാണിക്കേണ്ടത്. ജോലി ചെയ്യുന്ന വനിതകളുടെ പ്രസവാവധി 26 ആഴ്ചയാക്കി പാർലമെന്റ് ബിൽ പാസാക്കി.

പെൺകുട്ടികൾക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പ്രചാരണം തുടങ്ങിയത്. ആദ്യം 161 ജില്ലകളിൽ മാത്രമായിരുന്നു. ഇപ്പോഴത് 640 ജില്ലകളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :