ക്രിമിനലുകള്‍ കാക്കിയിടേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി| VISHNU.NL| Last Updated: ചൊവ്വ, 2 ഡിസം‌ബര്‍ 2014 (12:34 IST)
ക്രിമിനല്‍ കേസുകളില്‍ പെട്ടവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കായാലും അത്തരക്കാരെ പൊലീസ് സേനയില്‍ നിയമിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സത്യസന്ധരും കറ കളഞ്ഞവരുമായിരിക്കണം പൊലീസുകാരെന്നും ജസ്റ്റീസ് ടിഎസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.


തെളിവുകളുടെ അഭാവം മൂലമോ, സാങ്കേതികതയുടെ പേരിലോ ക്രിമിനല്‍ കേസില്‍ നിന്ന് കുറ്റവിമുക്തരായാലും അത്തരക്കാരെ സേനയില്‍ എടുക്കാന്‍ പാടില്ലെന്നും സേനയുടെ വിശ്വാസ്യതയ്ക്ക് ഇത്തരം പ്രവണതകള്‍ കളങ്കമേല്‍പ്പിക്കുന്നതായും കോടതി നിരീക്ഷിച്ചു.

കേസ് പുറത്ത് ഒത്തുതീര്‍പ്പാക്കിയും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും തെളിവുകളുടെ അഭാവത്തിലും കുറ്റവിമുക്തരാക്കപ്പെട്ടത് കൊണ്ട് മാത്രം സേനയിലെ നിയമനത്തിന് യോഗ്യതയായി കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പൊലീസില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ സത്യസന്ധരും കറകളഞ്ഞ വ്യക്തിത്വത്തിന് ഉടമകളും ആകണമെന്നും കോടതി പറഞ്ഞു. പൊലീസിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നവരെ സേനയിലെടുക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. നിയമനം നടക്കുന്നത് മുമ്പ് ഉദ്യോഗാര്‍ത്ഥികളുടെ പേരിലുള്ള കേസുകളും കുറ്റവിമുക്തനാക്കിയ നടപടികള്‍ പരിശോധിച്ച് പൊലീസിലെ പ്രത്യേക സമിതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.

ക്രിമിനല്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ഈ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതു ചോദ്യം ചെയ്ത് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോഴത്തെ ഉത്തരവ്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :