ആസൂത്രണകമ്മിഷന്‍ പൊളിച്ചടുക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (09:19 IST)
സംസ്ഥാനങ്ങള്‍ക്ക് പങ്കാളിത്തവും സഹകരണ-ഫെഡറലിസത്തില്‍ അധിഷ്ഠിതവുമായ സംവിധാനം ആസൂത്രണക്കമ്മീഷനു പകരം നിലവില്‍വരും. ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. പകരം സംവിധാനം എന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് മോഡി അറിയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ചെറിയ സംവിധാനമാണ് ആസൂത്രണക്കമ്മീഷന് പകരമായി കേന്ദ്രം മുന്നോട്ടുവെച്ചിട്ടുള്ളത്. ആസൂത്രണസെക്രട്ടറി സിന്ധുശ്രീ ഖുള്ളര്‍ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഇതേക്കുറിച്ച് വിശദീകരിച്ചു. സംസ്ഥാനങ്ങളുടെ പ്രതിനിധികളടക്കം എട്ടോ പത്തോ സ്ഥിരം അംഗങ്ങളും വിവിധ മേഖലകളിലെ വിദഗ്ധരും ഉള്‍പ്പെടുന്ന സംവിധാനമാണിത്. സാമ്പത്തിക, പരിസ്ഥിതി, എന്‍ജിനിയറിങ് മേഖലകളിലെ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, മറ്റു മേഖലകളില്‍ പാണ്ഡിത്യമുള്ളവര്‍ തുടങ്ങിയവരും നിര്‍ദിഷ്ട സമിതിയില്‍ ഉള്‍പ്പെടും.

നിലവിലെ ആസൂത്രണക്കമ്മീഷന്‍ പുതിയ രൂപത്തിലേക്ക് വികസിപ്പിക്കുന്നതാവും ഉചിതമെന്ന് ഏതാനും മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. അന്തഃസംസ്ഥാന സമിതിക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന നിര്‍ദേശവും ചിലര്‍ മുന്നോട്ടുവെച്ചു. നിര്‍ദേശങ്ങള്‍ പലതുണ്ടായെങ്കിലും നിലവിലെ സംവിധാനത്തില്‍ മാറ്റം വേണമെന്നാണ് പൊതുതീരുമാനം. ഭൂരിഭാഗം പേരും കമ്മീഷന് പുതിയ രൂപഭാവങ്ങള്‍ അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.

ആസൂത്രണക്കമ്മീഷന് പകരംവരുന്ന സംവിധാനം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉള്ളതായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും പരസ്പരസഹകരണത്തോടെ ഫെഡറലിസം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് കൈവരിക്കേണ്ടത്. 'ടീം ഇന്ത്യ'യെന്ന സങ്കല്പത്തിലൂന്നിയാണ് കമ്മീഷനുപകരം ബദല്‍സംവിധാനം ഉണ്ടാക്കേണ്ടത്. മൂന്നു ഘടകങ്ങളാണ് ടീം ഇന്ത്യയുടെ അടിസ്ഥാനം. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഉള്‍പ്പെടുന്നതാണ് ആദ്യത്തേത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും രണ്ടാമത്തെ ടീമും പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ടത് മൂന്നാമത്തെ ടീമും ആണ് മോഡി പറഞ്ഞു.

കേന്ദ്ര-സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യമുള്ളതും വിദഗ്ധരുള്‍പ്പെടുന്നതുമായ സംവിധാനം ഉണ്ടാക്കണമെന്നാണ് കൂടുതല്‍ മുഖ്യമന്ത്രിമാരും ആവശ്യപ്പെട്ടതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ ഇതോടെ പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ വൈകാതെ തീരുമാനമെടുക്കുമെന്നും മന്ത്രി ജെയ്റ്റ്‌ലി പറഞ്ഞു.

അതേസമയം, ആസൂത്രണക്കമ്മീഷന്‍ പാടേ ഇല്ലാതാക്കുന്നതിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ എതിര്‍ത്തത് ശ്രദ്ധേയമായി. കമ്മീഷനെ ഇല്ലാതാക്കുന്നത് അനാവശ്യവും അപകടകരവുമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിനേതൃത്വം വൈകിട്ട് പ്രസ്താവന പുറത്തിറക്കി. കേന്ദ്രവുമായി ഉടക്കിനില്‍ക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തില്ല. പകരം സംസ്ഥാന ധനമന്ത്രിയാണ് സംബന്ധിച്ചത്. തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു-കശ്മീര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് യോഗത്തിനെത്തിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :