അമിതഭാരം: എയര്‍ ഇന്ത്യ നൂറിലധികം ജീവനക്കാരെ ഒഴിവാക്കുന്നു

മുംബൈ| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (16:04 IST)
അമിതഭാരം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ നൂറിലധികം ജീവനക്കാരെ ഒഴിവാക്കുന്നു. ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത എയര്‍ഹോസ്റ്റസുമാര്‍ ഉള്‍പ്പെടെയുള്ള125 കാബിന്‍ ക്രൂ ജീവനക്കാരെയാണ് ഒഴിവാക്കുക. ചിലര്‍ക്ക് വിമാനത്താവളത്തില്‍ ജോലി നല്‍കാനും ചിലരെ സ്വയം വിരമിക്കലിലൂടെ പിരിച്ചയക്കാനുമാണ് തീരുമാനമെടുത്തിരിക്കുന്നത്.

ശരീരഭാരം സംബന്ധിച്ച് പുരുഷന്‍മാര്‍ക്ക് 18 മുതല്‍ 25 വരെ ബി.എം.ഐയും സ്ത്രീകള്‍ക്ക് 18 മുതല്‍ 22 വരെ ബി.എം.ഐയുമാണ് ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡം. പൊതുമേഖലാസ്ഥാപനമായ എയര്‍ ഇന്ത്യക്ക് 3,500 കാബിന്‍ ക്രൂ ജീവനക്കാരാണ് ഇപ്പോഴുള്ളത്. ഇതില്‍ 2,200 പേര്‍ കരാര്‍ ജോലിക്കാരാണ്.

ഭാരം ലഘൂകരിക്കണമെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പാലിക്കാന്‍ തയ്യാറാകാത്തവരെയാണ് നീക്കാനൊരുങ്ങുന്നത്. അമിതവണ്ണമുള്ളവരെ കാബിന്‍ ക്രൂവായി പരിഗണിക്കാനാവില്ലെന്ന് ഏവിയേഷന്‍ അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :