മുസ്ലീങ്ങള്‍ കുടുംബാസൂത്രണം നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പ് വരുത്തണമെന്ന്‍ ശിവസേന

മുംബൈ| VISHNU N L| Last Modified തിങ്കള്‍, 6 ജൂലൈ 2015 (15:41 IST)
ഇന്ത്യയിലെ മുസ്ലീങ്ങള്‍ കുടുംബാസൂത്രണം നടത്തുന്നുണ്ടെന്ന് പ്രധാന മന്ത്രി ഉറപ്പ് വരുത്തണമെന്ന്‍ ശിവസേന. മുസ്‌ലീങ്ങള്‍ വര്‍ധിക്കുന്നത് രാജ്യത്ത് ഭാഷ, ഭൂമിശാസ്ത്ര, വൈകാരിക അസമത്വത്തിന് കാരണമാകുമെന്നും ഇത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാകുമെന്നുമാണ് പറയുന്നത്. പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് വിവാദമായ പരാമര്‍ശവുമായി ശിവസേന രംഗത്ത് വന്നിരിക്കുന്നത്.

മുസ്‌ലീങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കുന്നത് കൊണ്ട് കാര്യമില്ലെന്നും എല്ലാ മതങ്ങളിലുമുള്ളവര്‍ കുടുംബാസൂത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സംഘപരിവാര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. രാജ്യത്തെ നിയമം അനുസരിക്കണമെന്നും കുടുംബാസൂത്രണം നടപ്പിലാക്കണമെന്നും മുസ്ലീം വിശ്വാസികളോട് പ്രധാനമന്ത്രി ആവശ്യപ്പെടണം. ലോക്പാലിനെക്കാളും ഈ രാജ്യത്ത് ആവശ്യം ഏകീകൃത സിവില്‍ കോഡാണ് എന്നും സാമ്ന അഭിപ്രായപ്പെടുന്നു.

2001-2011 കാലത്ത് രാജ്യത്തെ മുസ്‌ലീം ജനസംഖ്യ 24 ശതമാനമാണ് വര്‍ധിച്ചത്. 2015 ല്‍ ഇത് 5-10 ശതമാനം വരെ വര്‍ധിച്ചേക്കാം. ഈ വര്‍ധന ഭാഷ, ഭൂമി ശാസ്ത്ര, വൈകാരിക അസമത്വത്തിന് കാരണമാകുമെന്നും പത്രം പറയുന്നത്.
ഘര്‍ വാപസി ചെയ്യുന്നവര്‍ക്ക് അത് ചെയ്യാം. പക്ഷേ രാജ്യത്തെ മുസ്‌ലീം കടന്നുകയറ്റം ഇല്ലാതാക്കാന്‍ അതുകൊണ്ടാകില്ല.

പാകിസ്താനിലും ഇറാഖിലും ഇസ്‌ലാമിക് സര്‍ക്കാരാണ്. പക്ഷേ ആ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതം പരിതാപകരമാണ്. എന്നാല്‍ ആധുനിക സാങ്കേതിക വിദ്യകളെ സ്വീകരിച്ച തുര്‍ക്‌മെനിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍ യൂറോപ്പിനോടും അമേരിക്കയോടും കിടപിടിക്കുന്ന രാജ്യങ്ങളാണ്. മോഡി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ ഇക്കാര്യം പറഞ്ഞ് ബോധവത്ക്കരിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :