ഭർത്താവിനെ കൊന്ന് സ്യൂട്ട്കേസിലാക്കി, പിടിവീഴുമെന്ന് തോന്നിയപ്പോൾ മക്കളെ തനിച്ചാക്കി രക്ഷ‌പെടാൻ ശ്രമം; ഒരു കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ...

ഭർത്താവിനെ വെടിവെച്ച് കൊന്നു, ഉറങ്ങിക്കിടന്ന മക്കളെ തനിച്ചാക്കി രക്ഷപെടാൻ ശ്രമം; യുവതിയെ പൊലീസ് പിടികൂടി

മൊഹാലി| aparna shaji| Last Modified ചൊവ്വ, 21 മാര്‍ച്ച് 2017 (08:20 IST)
ഭര്‍ത്താവിനെ കൊന്നു സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയും കുടുംബാംഗങ്ങളും പൊലീസ് പിടിയില്‍. മൊഹാലിയിലാണ് അതിക്രൂരമായ സംഭവം നടന്നത്. ഏകം സിങ് ധില്ലന്‍ എന്ന ബിസിനസുകാരനെയാണു ഭാര്യ സീറത്ത് കൗര്‍ വെടിവച്ചു കൊന്ന ശേഷം സ്യൂട്ട്കേസിലടച്ചത്.

കുടുംബവഴക്കാണു കൊലയ്ക്കു കാരണമെന്നാണു പ്രാഥമിക നിഗമനം. ബിസിനസിലെ തകര്‍ച്ചയെ തുടര്‍ന്നു സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന ധില്ലനുമായി സീറത്ത് ദിവസവും വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ചയും പണത്തെ ചൊല്ലി വഴക്കുണ്ടായി. ഇതിനിടയിൽ വീട്ടിലിരുന്ന പിസ്റ്റളെടുത്തു ഭർത്താവിന്റെ തലയ്ക്കുനേരെ വെടിയുതിര്‍ത്തു. സംഭവസ്ഥലത്തുവച്ചു തന്നെ ധില്ലനു ജീവന്‍ നഷ്ടമായി.

ഭര്‍ത്താവിന്‍റെ മൃതദേഹം കനാലില്‍ തള്ളാനാണു സീറത്ത് കൗര്‍ പദ്ധതിയിട്ടത്. സഹോദരന്‍റെയും അമ്മയുടെയും സഹായത്തോടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയ സീറത്ത് കൗര്‍ കാറിലേക്കു പെട്ടി കയറ്റുന്നതിനായി ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായം തേടി. ഡ്രൈവർക്ക് സംശയം തോന്നിയതിനെതുടർന്ന് ഇയാൾ പൊലീസിനെ വിവരമറിയിച്ചു.

പൊലീസെത്തിയപ്പോഴേക്കും രണ്ടു മക്കളേയും തനിച്ചാക്കി സീറത്തും ബന്ധുക്കളും രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഏറെ വൈകാതെ തന്നെ മൂവരെയും പൊലീസ് കണ്ടെത്തി. ഇവരുടെ രണ്ടു കുട്ടികളും കൊലപാതകം നടക്കുമ്പോള്‍ ഫ്ലാറ്റിലുണ്ടായിരുന്നു. എന്നാല്‍ ഉറക്കത്തിലായിരുന്നതിനാല്‍ ഒന്നും അറിഞ്ഞില്ലെന്നാണു കുട്ടികളുടെ മൊഴി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :