കടംകേറി മുടിഞ്ഞ കേരളത്തെ മോഡി രക്ഷിക്കും, അഞ്ചുവര്‍ഷത്തേക്ക് കേരളം രക്ഷപ്പെട്ടു!!!

ന്യൂഡല്‍ഹി| vishnu| Last Updated: ബുധന്‍, 25 ഫെബ്രുവരി 2015 (14:35 IST)
രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ കൈത്താങ്ങ്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് 1.94 ലക്ഷം കോടി രൂപയുടെ അധിക കേന്ദ്രസഹായമാ‍ണ് മോഡി സര്‍ക്കാര്‍ കേരളത്തിന് നല്‍കാന്‍ പോകുന്നത്. കടക്കെണിയിലായ സംസ്ഥാനങ്ങള്‍ക്ക് അധികസാമ്പത്തികസഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയതാണ് സംസ്ഥാനത്തിന് ഗുണകരമായത്. 14-)ം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് സാമ്പത്തിക ബാധ്യതയുള്ള
സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.

കേരളമടക്കം
11 സംസ്ഥാനങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ സഹായിക്കാന്‍ പോകുന്നത്. വിഭജിക്കപ്പെട്ട ആന്ധ്രയ്ക്കും കേരളം, ഹിമാചല്‍ പ്രദേശ്, അസം, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍, മിസോറം, നാഗാലാന്‍ഡ്, ത്രിപുര, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങള്‍ക്കും കൂടി അഞ്ചു വര്‍ഷത്തേക്കായി 1.94 ലക്ഷം കോടി രൂപ അനുവദിക്കാനാണു തീരുമാനം. 11 സംസ്ഥാനങ്ങള്‍ക്കുമായി 201516 സാമ്പത്തിക വര്‍ഷം 48,906 കോടി രൂപയായിരിക്കും ലഭിക്കുക. കഴിഞ്ഞ ധനകാര്യ കമ്മിഷന്റെ ശിപാര്‍ശയനുസരിച്ച് കേന്ദ്ര നികുതി വരുമാനത്തിന്റെ 32 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്നത്.

സാധാരണഗതിയില്‍ രണ്ടു ശതമാനം വര്‍ധന വരാറുള്ളിടത്താണ് 10 ശതമാനം വര്‍ധനയോടെ ഇത് 42 ശതമാനമാക്കിയത്. ഇതുവഴി 5.26 ലക്ഷം കോടി രൂപയായിരിക്കും സംസ്ഥാനങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം കേന്ദ്രത്തില്‍ നിന്നു നികുതിവിഹിതമായി ലഭിക്കുക. കൂടാതെ ഏറെക്കാലമായി കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യത്തിനും കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടി. ഇപ്പോള്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ തങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു മാറ്റം വരുത്താമെന്നതാണിത്.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ മിക്കവയും കേരളത്തിന്റെ സാഹചര്യങ്ങള്‍ക്കു യോജിച്ചതല്ലെന്നും അവയില്‍ മാറ്റം വരുത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണ്. അടുത്തിടെ ചേര്‍ന്ന നീതി ആയോഗിന്റെ ആദ്യ യോഗത്തിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്കു വിട്ടുകൊടുക്കാനുള്ള തീരുമാനവും കേരളത്തിന് അനുകൂലമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ നികുതി വരുമാനം സംസ്ഥാന സര്‍ക്കാരുകളുമായി പങ്കുവയ്ക്കാനുള്ള തീരുമാനവും സാമ്പത്തിക ഉന്നമനത്തിന് ഗുണകരമാണ്. ചരക്ക്-സേവന നികുതി (ജിഎസ്ടി) നിലവില്‍ വരുന്നതോടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന കാര്യത്തിലും തീരുമാനമായി. കേന്ദ്ര നികുതി വരുമാനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 10 ശതമാനം വര്‍ധിപ്പിക്കാനുള്ള ധനകാര്യകമ്മീഷന്‍ ശുപാര്‍ശയും കേന്ദ്രം അംഗീകരിച്ചു. ഇതും കേരളത്തിനു ഗുണകരമാകും. സംസ്ഥാന സാഹചര്യങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ പുനരാവിഷ്‌കരിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന നയത്തിന്റെ ചുവടുപിടിച്ചാണു കൂടുതല്‍ നികുതിവിഹിതം നല്‍കുന്നത്.

വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ഈ മാറ്റങ്ങള്‍ പ്രതിഫലിക്കും. സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന 42 ശതമാനം വിഹിതത്തിനു പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധിക സാമ്പത്തിക സഹായം നല്‍കാനുള്ള ധനകാര്യ കമ്മിഷന്റെ ശിപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുപ്രകാരം രണ്ടു ലക്ഷം കോടി രൂപ പഞ്ചായത്തുകള്‍ക്കും 87 കോടി രൂപ മുനിസിപ്പാലിറ്റികള്‍ക്കുമായി 2.87 ലക്ഷം കോടി രൂപ അടുത്ത അഞ്ചു വര്‍ഷത്തേക്കു ലഭിക്കും. മോഡി സര്‍ക്കാരിന് ഒരു പിന്തുണയുമില്ലാത്ത സംസ്ഥാനമാണ് കേരളം. ഇവിടെ നിന്ന് എന്‍ഡിഎ പ്രതിനിധികള്‍ ആരും ജയിച്ചില്ല. എന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ധനകാര്യ കമ്മീഷന്‍ അംഗീകരിച്ചുവെന്നതാണ് വസ്തുത. നേരത്തെ മന്മോഹന്‍ സിങ് മന്ത്രിസഭയില്‍ എട്ട് കേന്ദ്ര മന്ത്രിമാര്‍ ഉണ്ടായിട്ടും കേരളത്തിന്റെ ആവശ്യങ്ങള്‍ കേട്ട് മട്ട് കാണിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :