‘മേയ്ക്ക് ഇന്‍ ഇന്ത്യ‘യ്ക്ക് നാളെ തന്ത്രങ്ങള്‍ ഒരുക്കും

ന്യൂഡല്‍ഹി| Last Modified ഞായര്‍, 28 ഡിസം‌ബര്‍ 2014 (13:00 IST)
പ്രധാന മന്ത്രി നരേന്ദ്ര മോഡി സെപ്റ്റംബറില്‍ പ്രഖ്യാപിച്ച മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ സര്‍ക്കാരിലെയും വ്യവസായ രംഗത്തെയും പ്രമുഖര്‍ വിവിധ മേഖലകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് നാളെ ശില്‍പ്പശാലകള്‍ നടക്കും. പ്രധാന മന്ത്രി നരേന്ദ്ര മോഡി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് ശില്‍പ്പശാല നയിക്കുക.

സര്‍ക്കാര്‍ പ്രതിനിധികള്‍, പൊതുമേഖലാ സ്ഥാപന മേധാവികള്‍, എണ്ണ, പ്രകൃതി വാതക, വാഹന നിര്‍മ്മാണം‍, വ്യോമ ഗതാഗതം തുടങ്ങിയ വ്യവസായങ്ങളില്‍ നിന്നുള്ളവര്‍ എന്നിവര്‍ക്കായാണ് ശില്‍പ്പശാല നടത്തുന്നത്. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ശില്‍പ്പശാലയില്‍ വിവിധ മേഖലകള്‍ക്കായി മൊത്തം 18 സെഷനുകളാണു നടത്തുക. എണ്ണ/പ്രകൃതിവാതകം, കാപ്പിറ്റല്‍ ഗുഡ്സ്, ഔഷധ നിര്‍മാണം, ഭക്ഷ്യ സംസ്കരണം, ടൂറിസം/മാധ്യമം, വ്യോമയാനം, വാഹന നിര്‍മാണം, പ്രതിരോധം, നൈപുണ്യ വികസനം തുടങ്ങിയവയാണ് സെഷനുകള്‍.

ഓരോ മേഖലയും നേരിടുന്ന വെല്ലുവിളികളും അതിനുള്ള ഹ്രസ്വകാല (ഒരു വര്‍ഷം) ദീര്‍ഘകാല (മൂന്നു വര്‍ഷം) പരിഹാര മാര്‍ഗങ്ങളും നടപടികളും ബന്ധപ്പെട്ട സെക്രട്ടറിമാര്‍ അവതരിപ്പിക്കും. ഭൂമിയേറ്റെടുക്കല്‍, നികുതി ഘടന, തീരുവ നിര്‍ണയം, ബജറ്റ് നിര്‍ദേശങ്ങള്‍, മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ എന്നിവയൊക്കെ തുടര്‍ന്നു ചര്‍ച്ചാവിഷയമാകും. ഇതിനു പുറമെ സംസ്ഥാന ചീഫ് സെക്രട്ടറിമാരും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗം വ്യവസായവല്‍കരണ നടപടികള്‍ എളുപ്പത്തിലാക്കാനുള്ള വഴികളും ചര്‍ച്ച ചെയ്യും.

കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ച് ഇന്ത്യയെ ആഗോള ഉല്‍പാദന ഹബ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മൊഡി മേയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിന്‍ തുടങ്ങിയത്. ഇത് 2022-ല്‍ ദേശീയ ഉല്‍പാദനത്തില്‍ വ്യവസായ രംഗത്തു നിന്നുള്ള സംഭാവന 25% ആക്കുകയാണു ലക്ഷ്യം. നിലവില്‍ ഇത് 16-17% ആണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :