ജോലിലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് പോരാ കഴിവും വേണം, ഇല്ലെങ്കില്‍ ഇനിമുതല്‍ വീട്ടിലിരിക്കാം

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (13:17 IST)
ബിരുദവും, ബിരുദാനന്തര ബിരുദവുമൊക്കെയായി ജോലി തെണ്ടി നടക്കുന്ന ഇന്ത്യന്‍ യുവാക്കള്‍ ഇനി ജോലി ലഭിക്കാന്‍ വെറുതെ പഠിച്ചാല്‍ മാത്രം പോര ഏത് ജോലിയാണൊ നിങ്ങള്‍ക്ക് വേണ്ടത് അതില്‍ ആവശ്യമായ കഴിവ് നിങ്ങള്‍ തെളിയിക്കുകയും വേണം. ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും തുടങ്ങിക്കഴിഞ്ഞതായാണ് വാര്‍ത്തകള്‍. ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും മാതൃകകള്‍ പിന്തുടര്‍ന്നുകൊണ്ടാണ് 'സ്‌കില്‍ സര്‍ട്ടിഫിക്കേഷന്‍' നിര്‍ബന്ധമാക്കാ‍നാ‍ണ് മോഡി സര്‍ക്കാരിന്റെ നീക്കം.

മോഡിയുടെ സ്വപ്ന പദ്ധതിയായ സ്കില്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. കൂടാതെ മോഡിയുടെ സ്വപ്‌ന പദ്ധതിയായ 'മേക്ക് ഇന്‍ ഇന്ത്യ'യുടെ പൂര്‍ത്തീകരണത്തിനായി, കഴിവുള്ള ഉദ്യോഗസ്ഥ തലമുറയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതാത് മേഖലകളില്‍ വൈദഗ്ധ്യമുള്ള'സ്‌കില്‍ഡ്' ജോലിക്കാരുടെ എണ്ണത്തില്‍ ഇന്ത്യ ഏറെ പിന്നിലാണ്.ഇക്കാര്യത്തില്‍ ഇന്ത്യയില്‍ രണ്ടുശതമാനം ആളുകള്‍ മാത്രമാണ് വൈദഗ്ദ്യമുള്ളതെങ്കില്‍ ദക്ഷിണകൊറിയയിലെ തൊഴില്‍സമൂഹത്തില്‍ 96 ശതമാനവും സ്‌കില്‍ഡ് ജോലിക്കാരാണ്. ജപ്പാനില്‍ 80 ശതമാനവും ജര്‍മനിയില്‍ 75 ശതമാനവും ബ്രിട്ടനില്‍ 70 ശതമാനവുമാണ് വൈദഗ്ധ്യമുള്ള ജോലിക്കാരുടെ എണ്ണം.

ഇതിന് മാറ്റം കൊണ്ട്വരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 2016 ഡിസംബറിനുശേഷം ഇന്ത്യയിലെ നിയമന നടപടികളില്‍ തൊഴില്‍ വൈദഗ്ധ്യം പ്രധാന ഘടകമായി മാറുമെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന. പൊതുമേഖലാ സ്ഥാപനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലും തൊഴില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ ഇതനുസരിച്ച് ഭേദഗതി ചെയ്യും. പിന്തുടരേണ്ടിവരും. നിയമന മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ എച്ച്.ആര്‍.മന്ത്രാലയം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :