ഹാദിയ ഇന്ന് സേലത്തേക്ക്; ഭർത്താവിന് സന്ദർശനാനുമതി ഉണ്ടോയെന്ന കാര്യത്തിൽ അവ്യക്തത

മനുഷ്യനെന്ന പരിഗണന ഹാദിയക്ക് നൽകി കോടതി

aparna| Last Modified ചൊവ്വ, 28 നവം‌ബര്‍ 2017 (08:25 IST)
ഹാദിയയെ ഇന്ന് ഡൽഹിയിൽ നിന്നും സേലത്തേക്ക് കൊണ്ട് പോകും. ഹാദിയയെ അച്ഛനൊപ്പവും ഭർത്താവിനൊപ്പവും വിടാതെ സേലത്തെ കോളേജ് ഹോസ്റ്റലിൽ താമസിച്ച് പഠനം തുടരാമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇതേതുടർന്നാണ് ഹാദിയയെ ഇന്ന് സേലത്തേക്ക് കൊണ്ടുപോകുന്നത്.

യാത്ര കൊച്ചി വഴിയാണോ കോയമ്പത്തൂര്‍ വഴിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തമിഴ്‌നാട് പൊലീസിന്റെ കനത്ത സുരക്ഷയിലായിരിക്കും ഹാദിയയുടെ തുടര്‍പഠനം. അതിനാല്‍ ഭർത്താവ് അടക്കമുള്ളവർക്ക് ഹാദിയയെ കാണാനോ സംസാരിക്കുവാനോ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

സര്‍വകലാശാല ഡീന്‍ ആയിരിക്കും ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയനെന്നും കോടതി ഉത്തരവിലൂടെ അറിയിച്ചു. ജനുവരി മൂന്നിന് ഈ കേസ് വീണ്ടും പരിഗണിക്കും. ഹാദിയയെ സേലത്തെ കോളേജിലേക്കെത്തിക്കേണ്ട ചെലവ് കേരള സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞു.

തനിക്ക് സ്വാതന്ത്ര്യം വേണമെന്നും തന്റെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. മാത്രമല്ല, ഭര്‍ത്താവിന്റെ ചെലവില്‍ പഠിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കോടതി മുമ്പാകെ അറിയിച്ചു.

കഴിഞ്ഞ പതിനൊന്നു മാസമായി താന്‍ മാനസികപീഡനം അനുഭവിക്കുകയാണ്. മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് വീടുവിട്ടതെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. മനുഷ്യനെന്ന പരിഗണന തനിക്ക് ലഭിക്കണമെന്നും ഭര്‍ത്താവിനെ കാണണമെന്നും ഭര്‍ത്താവാണ് തന്റെ രക്ഷകര്‍ത്താവെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :