'ഘര്‍ വാപസി'യില്‍ പാര്‍ലമെന്റ് വീണ്ടും സ്തംഭിക്കും

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (08:39 IST)
'ഘര്‍ വാപസി' എന്നപേരില്‍ സംഘപരിവാര്‍ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ളതാണെന്ന് ആരോപിച്ച് കൊണ്ട് പ്രതിപക്ഷം രഗത്തെത്തിയതോടെ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ശേഷിച്ച സമ്മേളനങ്ങളും ബഹളത്തില്‍ മുങ്ങുമെന്ന് ഉറപ്പായി. സംഘടിത മതപരിവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് സിപി‌എം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ആര്‍എസ്എസ് മതപരിവര്‍ത്തനം നടത്തുന്നത്. മതംമാറ്റനിരോധനം കൊണ്ടുവരാന്‍കൂടി ലക്ഷ്യമിട്ടാണിത്. ഇന്ത്യന്‍ ഭരണഘടന ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. നിര്‍ബന്ധിത മതംമാറ്റമാകട്ടെ ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 153(എ) വകുപ്പുപ്രകാരം കുറ്റകരവുമാണ്. അതിനാല്‍ സര്‍ക്കാറിന്റെ നീക്കങ്ങളെ എതിര്‍ക്കണം എന്നാണ് സി‌പി‌എം പൊളിറ്റ്‌ബ്യൂറോ പറയുന്നത്.

ഗുജറാത്തിലെ വാല്‍സാദിലെ അര്‍നായി ഗ്രാമത്തിലാണ് 100 ക്രിസ്ത്യന്‍ ഗോത്രവര്‍ഗ്ഗക്കാരെ തിരികെ കൊണ്ടുവന്നതും കേരളത്തിലെ അമ്പതോളം ആളുകളെ ഇത്തരത്തില്‍ പുന:ര്‍ മതപരിവര്‍ത്തനം നടത്തിയതും പാര്‍ലമെന്റില്‍ ബഹളത്തിന് കാരണമാകും. അതിനിടെ വരുന്ന ക്രിസ്തുമസ് ദിനത്തില്‍ കേരളത്തില്‍ 200 പേരെ ‘സ്വധര്‍മ്മ‘ത്തിലേക്ക് കൊണ്ടുവരുമെന്ന് വി‌എച്പി പ്രഖ്യാപനവുമുണ്ട്. ഇതെല്ലാം പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കും.

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപത്തിനുള്ള ഭേദഗതി ബില്‍, ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബില്‍ തുടങ്ങിയവ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. എന്നാല്‍ ലോക്സഭയിലെ ഭൂരിപക്ഷമുപയോഗിച്ച് സര്‍ക്കാരിന് ബില്ല് പാസാക്കാമെങ്കിലും
രാജ്യസഭയില്‍ സര്‍ക്കാരിന് വിയര്‍ക്കേണ്ടി വരും. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാണ് എന്നതാണ് കാരണം.

അതേസമയം ഘര്‍വാപസിയുമായി ബന്ധപ്പെട്ട് തന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് മോഡി താക്കീത് നല്‍കിയിട്ടുണ്ട്. ആരും ഇത് സംബന്ധിച്ച് പ്രസ്താവനകള്‍ നടത്തുകയോ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയോ വേണ്ടെന്നാണ് നിര്‍ദ്ദേശം. ഇത്തരം പ്രസ്താവനകള്‍ വിവാദമുണ്ടാകാന്‍ കാരണമാകും എന്ന് കണ്ടാണ് മോഡിയുടെ നീക്കം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :