കള്ളനോട്ടടിക്കുന്നവര്‍ക്ക് ഇരുട്ടടി, ഇന്ത്യ ഇനി നോട്ടടിക്കാനുള്ള പേപ്പര്‍ സ്വയമുണ്ടാക്കും

കള്ളനോട്ട്, പേപ്പര്‍, ഇന്ത്യ, മോഡി
ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (14:12 IST)
പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന് തീവ്രവാദി സംഘടനകള്‍ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കാനായി നിരവധി മാര്‍ഗങ്ങളിലൂടെ കള്ളനോട്ടുകള്‍ രാജ്യത്തേക്ക് കടത്തുന്നുണ്ട്. കൂട്ടത്തില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയും ഇക്കാര്യത്തില്‍ മുമ്പന്തിയിലാണ്.
ഇന്ത്യയും പാക്കിസ്ഥാനും നോട്ട് അച്ചടിക്കുന്നതിനുള്ള പേപ്പര്‍ ഒരേ സ്ഥലത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിനാല്‍ പാക്കിസ്ഥാന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ് താനും.

വര്‍ഷം തോറും ഇത്തരം പേപ്പറുകള്‍ ഇറക്കുമതി ചെയ്യുന്നതിനായി 1200 കോടി രൂപ ചെലവഴിക്കുന്നുമുണ്ട്. എന്നാല്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ രണ്ട് കാര്യങ്ങള്‍ക്കും ഒറ്റയടിക്ക് പരിഹാരമാകുന്നു. കള്ളനോട്ടീനേയും അധിക ചെലവിനേയും മറികടക്കുന്നതിനായി സ്വയം നോട്ടിനായുള്ള പേപ്പറുകള്‍ നിര്‍മ്മിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് നോട്ടുകള്‍ക്കായി സ്വയം പേപ്പറുകള്‍ നിര്‍മ്മിക്കാന്‍ നടപടിയായത്. ഗുജറാത്ത് പോലുള്ള പരുത്തിയുല്‍പാദന സംസ്ഥാനങ്ങളില്‍ നിന്നും ഇതിനായുള്ള അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാനും കറന്‍സി പേപ്പര്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കാനുമാണ് പദ്ധതി. പദ്ധതി പ്രാവര്‍ത്തികമായാല്‍ 45 വര്‍ഷമായി ഇന്ത്യ തുടരുന്ന രീതിക്കാ‍ണ് മാറ്റമുണ്ടാകുന്നത്. ഇതോടെ വര്‍ഷം തോറും 1200 കോടി രൂപ നമുക്ക് ലാഭിക്കാനാകും. നാറ്റോ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പേപ്പറില്‍ 95 ശതമാനവും ഇറക്കുമതി ചെയ്യുന്നത്. 15,000 മെട്രിക് ടണ്‍ കറന്‍സി പേപ്പറുകളാണ് ഇന്ത്യ ഓരോ കൊല്ലവും ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ ഒരു മെട്രിക് ടണ്ണിന് ശരാശരി ചെലവ് എട്ട് ലക്ഷമാണ്.

കറന്‍സി പേപ്പറും അത് നിര്‍മ്മിക്കാനുള്ള അസംസ്‌കൃതപദാര്‍ത്ഥങ്ങളും അഭ്യന്തരമായി നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് സെക്യൂരിറ്റി പ്രിന്റിങ് ആന്‍ജ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്( എസ്‌പിഎംസിഐഎല്‍) സിഎംഡി എം. എസ് റാണ പറയുന്നത്. എല്ലാ തരം പ്രതിസന്ധികളില്‍ നിന്നും ഇത് നമ്മെ സംരക്ഷിക്കുമെന്നും സാമ്പത്തിക കാര്യങ്ങളില്‍ നമുക്ക് കൂടുതല്‍ നിയന്ത്രണം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. 2015 മുതല്‍ കറന്‍സി പേപ്പര്‍ ഇവിടെ ഉല്‍പാദിപ്പിക്കുകയും റിസര്‍വ് ബാങ്ക് അതില്‍ കറന്‍സി പ്രിന്റ് ചെയ്യുകയും ചെയ്യും.

പേപ്പര്‍ നിര്‍മ്മിക്കാനുള്ള മെഷീന്‍ ജര്‍മനിയില്‍ നിന്നാണ് കൊണ്ടു വരുന്നത്. 2015 മാര്‍ച്ച് മുതല്‍ ഉല്‍പാദനത്തിന്റെ ആദ്യഘട്ടം ഹോഷന്‍ഗബാദ് പ്രിന്റിങ് പ്രസില്‍ തുടങ്ങും. വണ്‍ലൈന്‍ ഓഫ് ബാങ്ക് നോട്ട് പേപ്പര്‍ മെഷീനാണ് എസ്‌പിഎംസിഐഎല്‍ സെറ്റ് ചെയ്യുന്നത്. ഇതിന് വര്‍ഷത്തില്‍ 6,000 മെട്രിക് ടണ്‍ പേപ്പര്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ദിവസം തോറും 25 മെട്രിക് ടണ്‍ ശേഷിയുള്ള കോട്ടണ്‍ കോംപിങ് പ്ലാന്റും കമ്മീഷന്‍ ചെയ്തിട്ടുണ്ട്. കറന്‍സി പേപ്പറിനായി കോട്ടണ്‍ പ്രൊസസ്സ് ചെയ്യാനാണീ പ്ലാന്റ്.

എസ്‌പിഎംസിഐഎല്‍, ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി മൈസൂരില്‍ മറ്റൊരു മില്ലും സ്ഥാപിക്കും. ഇതിനായുള്ള കെട്ടിടങ്ങളുടെ പണി പുരോഗതിക്കുകയാണെന്നും 2015 ജൂണില്‍ രണ്ട് ഘട്ടങ്ങളിലായി പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നും റാണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശപ്രകാരം ധനകാര്യ മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :