കാര്‍ഡുകളുപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് നികുതിയിളവിന് ശുപാര്‍ശ

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (12:44 IST)
കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള് വിനിമയങ്ങള്‍ക്ക് നികുതി ഇളവ് നല്‍കാന്‍ കേന്ദ്ര ധന മന്ത്രാലയം തയ്യാറെടുക്കുന്നു. രാജ്യത്ത് പേപ്പര്‍ കറന്‍സിയുടെ ഉപയോഗം കുറയ്ക്കാനും പ്ലാസ്റ്റിക് മണിയെന്നറിയപ്പെടുന്ന ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് ധനമന്ത്രാലയം പുതിയ നടപടികളുമായി മുന്നോട്ട് വരുന്നത്.

ഇത് സംബന്ധിച്ച കരട് നിര്‍ദേശങ്ങള്‍ മന്ത്രാലയം തയ്യാറാക്കി.കാര്‍ഡുകളുപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് നികുതിയിളവ് നല്‍കുക, ഇവ ഉപയോഗിച്ച് പെട്രോള്‍, ഗ്യാസ്, തീവണ്ടിടിക്കറ്റ് തുടങ്ങിയവ വാങ്ങുമ്പോള്‍ ഈടാക്കുന്ന വിനിമയച്ചാര്‍ജ് ഒഴിവാക്കുക, ഒരു ലക്ഷം രൂപയ്ക്ക് മേലുള്ള പണമിടപാടുകള്‍ കാര്‍ഡ് വഴി മാത്രമാക്കുക, കാര്‍ഡുകള്‍ സ്വീകരിക്കുന്ന കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കാനായി വാറ്റടക്കമുള്ള നികുതികളില്‍ ഇളവ് നല്‍കുക, കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ഫീസ് ഏകീകരിക്കുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.

കരട് നിര്‍ദേശങ്ങള്‍ മന്ത്രാലയം mygov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ 29-വരെ ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇ-ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളോടും ആവശ്യപ്പെടും. ഫീസുകളും മറ്റും സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇ-പെയ്‌മെന്റ് ഗേറ്റ്വേ ആയ 'പേഗവ് ഇന്ത്യ' ഉപയോഗപ്പെടുത്താനാണ് നിര്‍ദേശം. കള്ളപ്പണവും നികുതിവെട്ടിപ്പും തടയാനും കള്ളനോട്ടുകള്‍ തടയാനും ഒക്കെ കാര്‍ഡുപയോഗം വര്‍ധിപ്പിക്കുന്നതിലൂടെ കഴിയുമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :