യെച്ചൂരിയുടെ നിര്‍ദേശങ്ങളും സ്വീകരിച്ചു; നയരേഖ തിരുത്തി

 സിപിഎം പോളിറ്റ് ബ്യൂറോ , സീതാറാം യെച്ചൂരി , കരടുനയം , പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി| jibin| Last Modified ശനി, 17 ജനുവരി 2015 (14:41 IST)
സീതാറാം യെച്ചൂരിയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇരുപത്തഞ്ച് കൊല്ലത്തെ അടവുനയം വിലയിരുത്തുന്ന കരടു നയരേഖ സിപിഎം പോളിറ്റ് ബ്യൂറോ പുതുക്കി. അടവുനയം ചില നേട്ടങ്ങള്‍ക്ക് കാരണമായെന്നും നയം നടപ്പാക്കിയതില്‍ നേതൃത്വത്തിന് വീഴ്‌ച പറ്റിയെന്നും രേഖയില്‍ ചേര്‍ക്കുകയും ചെയ്തു.

കരടുനയം ഒരു തരത്തില്‍ നേട്ടം കൈവരിച്ചപ്പോള്‍ മറ്റൊരു തരത്തില്‍ പാളിച്ചയ്ക്കും ഇടയാക്കിയെന്ന് രേഖയില്‍ എഴുതി ചേര്‍ത്തു. നേതൃത്വം നയരേഖ ഉചിതമായി പ്രയോഗിക്കുന്നതില്‍ ചില പിഴവുകള്‍ വരുത്തിയെന്ന് സമ്മതിക്കുമ്പോള്‍ ചില നേട്ടങ്ങളും കാണിക്കുന്നുണ്ട്. 2004ല്‍ ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ എംപിമാരെ എത്തിക്കാനായതും പശ്ചിമബംഗാളില്‍ തുടര്‍ച്ചയായി ഭരണത്തിലിരുന്നതിനും നയരേഖയുടെ കരുത്തിലാണെന്നാണ് വിശദീകരണം. അവതരിപ്പിച്ച അടവുനയത്തിനോട് ഭൂരിപക്ഷം സംസ്ഥാനഘടകങ്ങള്‍ക്കും വിയോജിപ്പായിരുന്നു എന്നാണ് ആദ്യ രേഖയില്‍ വ്യക്തമാക്കിയത്. ഇത് മാറ്റി ചില ഘടകങ്ങള്‍ എന്നാക്കി മാറ്റുകയും ചെയ്തു.

ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കഴിഞ്ഞ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ച കരടുനയരേഖയില്‍ 1991 മുതലുള്ള അടവുനയം പാളിയെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം പാര്‍ട്ടി പല സാഹാചര്യങ്ങളിലും പലയിടത്തുമായി ബൂര്‍ഷ്വാ പാര്‍ട്ടികളുടെ വാലായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് യെച്ചൂരി മുന്നോട്ട് വെച്ച ബദല്‍ നിര്‍ദ്ദേശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് ഇപ്പോള്‍ കരടു നയരേഖ പുതുക്കിയത്. എന്നാല്‍ പ്രത്യേക രേഖ വേണ്ട എന്ന നിര്‍ദ്ദേശം തള്ളിക്കളയാനാണു കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :