ആധാര്‍ നമ്പര്‍ കൊണ്ടുവന്നില്ല; നാലാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

ആധാര്‍ നമ്പര്‍ കൊണ്ടുവന്നില്ല, പത്ത് വയസ്സുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

പുനെ| സജിത്ത്| Last Updated: വെള്ളി, 13 ഏപ്രില്‍ 2018 (20:00 IST)
ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തതിന് പത്ത് വയസ്സുകാരനെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മഹാരാഷ്ട്രയിലെ ചിഞ്ച്‌വാഡയിലുള്ള മോര്യ ശിക്ഷാന്‍ സന്‍സ്ഥ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ സെപ്തംബര്‍ മാസത്തിലായിരുന്നു സംഭവം നടന്നത്. ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തതിന് വിദ്യാര്‍ഥിയുടെ മുട്ടിനു താഴെ വടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിക്ക് ആന്തരിക ക്ഷതമുണ്ടാകുകയും പിന്നീട് അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നതായും പൊലീസ് പറഞ്ഞു.

വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്തിനുവേണ്ടിയാണ് ആധാര്‍ നമ്പര്‍ കൊണ്ടുവരാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതെന്ന കാര്യം പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :