ബിജെപി പിളര്‍പ്പിന്റെ വക്കില്‍... തമിഴ്നാട്ടില്‍ ആര്‍‌എസ്‌എസ് നേതാക്കള്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി...!

ചെന്നൈ| VISHNU N L| Last Modified വെള്ളി, 13 നവം‌ബര്‍ 2015 (20:13 IST)
ബിജെപി തമിഴ്നാട് ഘടകത്തിനെ വെല്ലുവിളിച്ച് സംസ്ഥാനത്തെ ആര്‍‌എസ്‌എസ് നേതാക്കള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ബിജെപിയുടെ തമിഴ്‌നാട് ഘടകം അതിന്റെ വേരുകള്‍ മറക്കുന്നവെന്ന വിമര്‍ശനം ഉന്നയിച്ചാണ് ആര്‍എസ്എസ് നേതാക്കള്‍ പാര്‍ട്ടി രൂപീകരിച്ചത്.

പതിനൊന്ന് ഹിന്ദുത്വ സംഘടനകളെ കൂട്ടിയോജിപ്പിച്ച് രൂപീകരിച്ച ഭാരതീയ വികാസ് ശക്തി എന്ന പാര്‍ട്ടിയാണ് രൂപീകരിച്ചിരിക്കുന്നത്. നേരത്തെ ആര്‍എസ്എസ് നേതൃത്വത്തില്‍ ഇരുന്നവരും ഇപ്പോഴും സജീവമായി നേതൃത്വത്തിലുള്ളവരുമായ ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്

എബിവിപിയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ എം. രാമമൂര്‍ത്തിയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ആര്‍എസ്എസ് സൈദ്ധാന്തികനും ബിജെപി മുന്‍ നേതാവുമായ കെ എന്‍ ഗോവിന്ദാചാര്യയാണ് പുതിയ പാര്‍ട്ടിയുറ്റെ പിറവിക്ക് പിന്നിലെന്നാണ് വിവരങ്ങള്‍.

ആര്‍എസ്എസ് നേതാവായ ആത്മ ചൈതന്യാനന്ദയാണ് തമിഴ്‌നാട്ടില്‍ പുതിയ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത്. എല്ലാ ഹിന്ദുത്വ സംഘടനകളും ഒരുമിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് പാര്‍ട്ടി പ്രഖ്യാപനം പരസ്യമാക്കിക്കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തമിഴ്‌നാട്ടില്‍ മറ്റൊരു കോണ്‍ഗ്രസായി ബി.ജെ.പി തരംതാഴ്ന്നുവെന്ന് രാമമൂര്‍ത്തി ആരോപിച്ചു.

1989 മുതല്‍ 45ഓളം ഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹിന്ദുത്വം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ക്ക് താല്‍പ്പര്യമില്ലെന്നും രാമമൂര്‍ത്തി കുറ്റപ്പെടുത്തി. പുതിയ സംഭവ വികാസങ്ങളോട് ബിജെപി ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബിജെപിയുടെ നിലവിലെ നേതൃത്വത്തിനെതിരെ ഗോവിന്ദാചാര്യ രംഗത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ കൂടി അറിവോടെ തമിഴ്‌നാട്ടില്‍ ബിജെപിക്ക് ബദലായി പുതിയ പാര്‍ട്ടി രൂപീകരിച്ചത് ശ്രദ്ദേയമാണ്. സമാനമായ പല നീക്കങ്ങളും തഴയപ്പെട്ട രാജ്യത്തെ ബിജെപി നേതാക്കള്‍ ആരംഭിക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :