മാനഭംഗക്കൊല: യു‌പിയില്‍ ബിജെപി മാര്‍ചിനു നേരെ ജലപീരങ്കി

ലക്‌നൗ| VISHNU.NL| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (16:48 IST)
ബദായുന്‍ ജില്ലയില്‍ രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിക്കൊന്ന ശേഷം മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പരാജയമാണെന്ന് ആരോപിച്ചുകൊണ്ട് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഓഫീസിലേക്ക് ബിജെപി വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

രാവിലെ 11 മണിയോടെയായിരുന്നു മാര്‍ച്ച് നടന്നത്. ഓഫീസിന് നൂറു മീറ്റര്‍ അകലെ വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു എങ്കിലും സമരക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. പെണ്‍കുട്ടികളെ കൊന്ന സംഭവത്തില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മാറാന്‍ കൂട്ടാക്കിയില്ല.

പിരിഞ്ഞു പോവാന്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിട്ടും തയ്യാറാകാതെ വന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. നേരിയ തോതില്‍ ലാത്തിച്ചാര്‍ജ്ജും നടത്തി. അതിനിടെ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനും മകന്‍ ചിരാഗും പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടികളുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് പാസ്വാന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :