യു‌പി മാനഭംഗക്കൊല: മക്കളെ കൊന്നവരെ പരസ്യമായി തൂക്കിലേറ്റണം

ബദുയുന്‍| VISHNU.NL| Last Modified ശനി, 31 മെയ് 2014 (15:42 IST)
ഉത്തര്‍പ്രദേശിലെ ബദുയുന്‍ ജില്ലയില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് ബന്ധുക്കള്‍. പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചപ്പോഴായിരുന്നു അവരുടെ പ്രതികരണം.

പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ ആക്രമണം ഡല്‍ഹി കൂട്ടമാനഭംഗത്തെക്കാളും മൃഗീയമാണെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരമല്ല നീതിയാണ് ലഭിക്കേണ്ടത്. നിഷ്കളങ്കരായ പെണ്‍കുട്ടികളെ കെട്ടിത്തൂക്കിയവരെ പൊതുനിരത്തില്‍ തൂക്കിക്കൊല്ലണമെന്നും പെണ്‍കുട്ടികളിലൊരാളുടെ പിതാവ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലും വിശ്വാസമില്ലെന്നും അയാള്‍ പറഞ്ഞു.

അതേസമയം പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സംഭവം സിബിഐയ്ക്ക് വിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. കേസിന്റെ വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കാനും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് ഇന്ന് പുലര്‍ച്ചെ അറസ്റ്റു ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :