ബംഗളൂരു നഗരസഭാ ഭരണം ബിജെപിക്ക്, കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി

ബംഗലൂരു| VISHNU N L| Last Updated: ചൊവ്വ, 25 ഓഗസ്റ്റ് 2015 (13:50 IST)
ബംഗലൂരു കോര്‍പ്പറേഷനായ ബിബിഎംപിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്ജ്വല ജയം. 198 വാര്‍ഡില്‍ 100 ലും ലീഡ് ചെയ്ത് ബിജെപി കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിച്ചു. 75 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ജനതാദള്‍ 14 സീറ്റില്‍ മുന്നിലാണ്.

ശനിയാഴ്ചയായിരുന്നു ബംഗളൂരു കോർപ്പറേഷനിലെ 198ൽ 197 വാർഡുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടന്നത്. 49.3 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഹോങ്കസാൻഡ്ര വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ. മഹേശ്വരി വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചതിനെ തുടർന്ന് അവരുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കിയിരുന്നു. ഇതോടെ ഇവിടുത്തെ ബി.ജെ.പി സ്ഥാനാർത്ഥി ഭാരതി രാമചന്ദ്ര(45) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

വീറും വാശിയുമേറിയ തിരഞ്ഞെടുപ്പ് ത്രികോണ മത്സരമായിരുന്നെങ്കിലും പ്രധാനമായും ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു മത്സരം. തിരഞ്ഞെടുപ്പില്‍ കൊണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ ഇതെല്ലാം മാറ്റിമറിച്ചാണ് ബിജെപി മുന്നേറുന്നത്. കോര്‍പ്പറേഷനിലെ 198 വാര്‍ഡുകളില്‍ 100 സീറ്റ് പിടിക്കുന്നവര്‍ക്ക് ഭരണം പിടിക്കാന്‍ കഴിയും.

സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തിനുള്ള ജനങ്ങളുടെ മറുപടിയാണ് ബിബിഎംപി ഫലം എന്ന് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന്മുതിര്‍ന്ന ബിജെപി നേതാവ് ആര്‍ അശോക് പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് പ്രതിപക്ഷമായിരിക്കുന്ന പാര്‍ട്ടി ബംഗലൂരു കോര്‍പ്പറേഷന്‍ പിടിക്കുന്നത്.

നിലവില്‍ ബിജെപിയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിമാനപ്പൊരാട്ടമായിരുന്നു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്. സിദ്ധരാമയ്യ നേരിട്ടിറങ്ങി പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തത് പാര്‍ട്ടിക്കും സിദ്ധരാമയ്യയ്ക്കും തിരിച്ചടിയായിരിക്കുകയാണ്.

ഈ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കും. അതേസമയം സംസ്ഥാനത്ത് വീണ്ടും ഭരണം പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യും. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് നഗരസഭാ ഫലങ്ങൾ . നേരത്തെ മദ്ധ്യപ്രദേശിലേയും രാജസ്ഥാനിലേയും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബിജെപി ഉജ്ജ്വല വിജയം നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :