കെജ്‌രിവാളിന്റെ പാത്രം കഴുകല്‍ പശ്ചാത്താപം വിശ്വസിക്കാമോ?

സുവര്‍ണക്ഷേത്രത്തോടും വിശ്വാസികളോടും ചെയ്ത തെറ്റിന് പ്രായശ്ചിത്വം ചെയ്യാന്‍ അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി| priyanka| Last Updated: ചൊവ്വ, 19 ജൂലൈ 2016 (15:44 IST)
സുവര്‍ണക്ഷേത്രത്തോടും വിശ്വാസികളോടും ചെയ്ത തെറ്റിന് പ്രായശ്ചിത്വം ചെയ്യാന്‍ ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ സുവര്‍ണക്ഷേത്രത്തിലെത്തി പാത്രം കഴുകി. ആംആദ്മി പാര്‍ട്ടിയുടെ യൂത്ത് മാനിഫെസ്റ്റോയുടെ പുറംചട്ടയില്‍ പാര്‍ട്ടി ചിഹ്നമായ ചൂലിനൊപ്പം സുവര്‍ണക്ഷേത്രത്തിന്റെ ചിത്രവും അച്ചടിച്ച് വന്ന് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് പ്രായശ്ചിത്തം ചെയ്യാനായി സുവര്‍ണക്ഷേത്രത്തില്‍ കെജ്‌രിവാള്‍ കര്‍സേവ ചെയ്തത്. മാനിഫെസ്റ്റോയിലെ ചിത്രം വിവാദമായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കെജ്‌രിവാള്‍
മാപ്പ് പറഞ്ഞിരുന്നു. അറിയാതെ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നതിനാണ് താന്‍ സുവര്‍ണക്ഷേത്രത്തിലെത്തിയതെന്നും ക്ഷേത്ര ദര്‍ശനത്തിന് ശേഷം തനിക്ക് മാനസികമായി സംതൃപ്തി അനുഭവപ്പെട്ടുവെന്നും കെജ്‌രിവാള്‍ പറയുന്നു. 45 മിനിറ്റ് സുവര്‍ണക്ഷേത്രത്തിലെ അടുക്കളയില്‍ പാത്രങ്ങള്‍ കഴുകി വൃത്തിയാക്കിയാണ് കെജ്‌രിവാള്‍ പോയത്.

എഎപി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ എച്ച്എസ് ഫൂല്‍ക്ക ഞായറാഴ്ച ദര്‍ബാര്‍ സാഹിബി(സുവര്‍ണക്ഷേത്ര സമുച്ചയം)ലെത്തി കര്‍സേവ ചെയ്തതിന് പിന്നാലെയാണ് കെജ്രിവാളും എത്തുന്നത്.സുവര്‍ണക്ഷേത്രത്തില്‍ വിവിധ ജോലികള്‍ ചെയ്ത ഫൂല്‍ക്ക അകാല്‍ തക്തി(സിഖ് ആത്മീയ നേതാവ്)യോട് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ കെജ്‌രിവാള്‍ ക്ഷമാപണത്തിനല്ല ഒരു ദിവസത്തെ കര്‍സേവയിലൂടെ സിഖ് മതത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് എത്തുന്നതെന്നും ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.

ഗുരുഗ്രന്ഥ സാഹിബി(മതഗ്രന്ഥം)നോട് മാനിഫെസ്റ്റോയെ താരതമ്യം ചെയ്ത പാര്‍ട്ടി നേതാവ് ആശിഷ് ഖേതനും ഫൂല്‍ക്കയ്‌ക്കൊപ്പവും കെജ്രിവാളിനൊപ്പവും ഉണ്ടായിരുന്നു. കെജ്രിവാള്‍ ക്ഷേത്രത്തിലെത്തുന്നത് കര്‍സേവയ്ക്ക് മാത്രമാണെന്നും നേതൃത്വം വിശദീകരിച്ചിരുന്നു. സുവര്‍ണക്ഷേത്രത്തിന്റെ ചിത്രത്തിനുമൊപ്പം അമൃത്സറില്‍ പ്രകടന പത്രിക വായിക്കുമ്പോള്‍ ഈ രേഖ ബൈബിള്‍, ഖുറാന്‍, ഗീത, ഗുരുഗ്രന്ഥ എന്നിവയെപ്പോലെ പരിശുദ്ധമാണെന്ന ആശ്ഷ് ഖേതന്റെ വാക്കുകളുമാണ് വിവാദമായത്.

അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ വന്‍ പ്രചാരണമാണ് ആംആദ്മി പാര്‍ട്ടി നടത്തുന്നത്. പാര്‍ട്ടി വലിയ മുന്നേറ്റം നടത്തുമെന്നാണ് അഭിപ്രായ സര്‍വ്വേകളും നല്‍കുന്ന സൂചന. കാര്യങ്ങല്‍ അനുകൂലമായിരിക്കുന്നതിനാല്‍ സുവര്‍ണക്ഷേത്രത്തിന്റെ ചിത്രം അച്ചടിച്ചതിന്റെ പേരില്‍ സാഹചര്യം പ്രതികൂലമാക്കാന്‍ എഎപി ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവായി കെജ്‌രിവാളിന്റെ സുവര്‍ണക്ഷേത്ര സന്ദര്‍ശനം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :