ജില്ലാ രജിസ്ട്രാറായിരുന്ന വര്‍ക്കി മാത്യുവിന്‍റെയും സാറാ വര്‍ക്കിയുടെയും മകളായി 1934 സെപ്റ്റംബര്‍ 14ന് ജനിച്ച സാറാ തോമസ് വിവാഹശേഷമാണ് സാഹിത്യരചനയില്‍ മുഴുകുന്നത്.
യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്ന വിലക്കുകള്‍ക്കുള്ളിലായിരുന്നു സാറാ തോമസിന്‍റെയും ചെറുപ്പം. പന്ത്രണ്ടാം വയസ്സില്‍ പ്രേമത്തെക്കുറിച്ചൊരു കഥയാണ് ആദ്യമെഴുതിയത്. നല്ല കുടുംബത്തിലെ കുട്ടികള്‍ക്ക് ചേര്‍ന്നതല്ല ഈ പണിയെന്ന് അച്ഛന്‍ വിലക്കിവിട്ടു.
ഇതേ മട്ടില്‍ വെളിച്ചം കാണാതെ ചിതലരിച്ചുപോയ നാലഞ്ചു കഥകള്‍കൂടി അവരെഴുതി. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഹൈസ്കൂളിലും, വിമന്‍സ് -യൂണിവേഴ്സിറ്റി കോളജുകളിലുമായിരുന്നു വിദ്യാഭ്യാസം.
നന്നേ ചെറുപ്പത്തില്‍ - പത്തൊന്‍പതാം വയസ്സില്‍ ശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ.തോമസ് സക്കറിയയുടെ ജ-ീവിതസഖിയായി. രണ്ടു കുഞ്ഞുങ്ങള്‍ - ശോഭ, ദീപ - പിറന്നു.
കുട്ടികള്‍ മുതിര്‍ന്നതോടെ സാറാ തോമസ്സിന്‍റെ പകലുകള്‍ ഏകാന്തമായിതുടങ്ങി. ഭര്‍ത്താവു മാത്രമായിരുന്നു പുറം ലോകവുമായി അവരെ ബന്ധിപ്പിച്ചിരുന്ന കണ്ണി. അങ്ങനെയാണ് ആശുപത്രിയിലെ ജീവിതം അവര്‍ക്ക് പരിചിതമായതും. ആദ്യ നോവല്‍ ജീവിതമെന്ന നദി എഴുതാനിടവന്നതും.
ഇതിന്‍റെ കയ്യെഴുത്തുപ്രതി കാണാനിടയായ ദീപം പത്രാധിപര്‍ തോമസ് ചെറിയാനാണ് അത് എസ്.പി.സി.എസ്സിനെക്കൊണ്ട് പ്രസിദ്ധീകരിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രിയെ അടിസ്ഥനമാക്കിയുള്ള അസ്തമയം, മുറിപ്പാടുകള്‍, വെള്ളരേഖകള്‍ എന്നിവ പുറത്തുവന്നു.