പോരാട്ടച്ചൂടിൽ കാസർഗോട്!

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ അഞ്ച് മണ്ഡലങ്ങളും ജയിക്കാനായി എന്നത് സിപിഎമ്മിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.

Last Modified തിങ്കള്‍, 8 ഏപ്രില്‍ 2019 (17:01 IST)
2014ൽ എൽഡിഎഫിനെ വിറപ്പിച്ച മണ്ഡലമാണ് കാസർഗോട്. മുൻപ് ഇകെ നായനാരെ കടന്നപ്പള്ളി രാമചന്ദ്രനും ഇ ബാലാനന്ദനെ രാമറായിയും തോൽപ്പിച്ച മണ്ഡലം. ഈ ചരിത്രം എൽഡിഎഫ് ഓർക്കാനെ ഇഷ്ടപെടുന്നില്ല.

2014 ലോക്സഭാ തെരഞ്ഞെടുപ്പ് എൽഡിഎഫിന് വളരെ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. നാട്ടുകാരനല്ലായിരുന്നിട്ടും യൂത്ത് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് സിറ്റിംങ് എംപിയായ ടി കരുണാകരനെ വെള്ളം കുടിപ്പിച്ച മണ്ഡലം. ചില്ലറ വോട്ടുകൾക്കാണ് അന്ന് കരുണാകരൻ ജയിച്ചു കയറിയത്. എന്നാൽ 2009 ലെ തെരഞ്ഞെടുപ്പിനും അതിനു മുൻപുണ്ടായ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് മികച്ച വിജയമാണ് കാസർഗോട് മണ്ഡലത്തിൽ നിന്നുണ്ടായത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ അഞ്ച് മണ്ഡലങ്ങളും ജയിക്കാനായി എന്നത് സിപിഎമ്മിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. കെപി സതീശ് ചന്ദ്രൻ എന്ന സ്ഥാനാർത്ഥിക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ ഫലങ്ങൾ. അതിൽ കൂസലില്ലാതെയാണ് രാജ്മോഹൻ ഉണ്ണിത്താൻ എന്ന മുതിർന്ന നേതാവ് കാസർഗോടെക്ക് വണ്ടി കയറുന്നത്.

പെരിയയിലെ ഇരട്ടകൊലപാതകത്തെ തുടർന്ന് സിപിഎമ്മിന് എതിരായുണ്ടായ ജനവികാരം വോട്ടായി മാറുമെന്നാണ് രാജ്മോഹൻ ഉണ്ണിത്താനും യുഡിഎഫും കരുതുന്നത്. മഞ്ചേശ്വരത്തും കാസർഗോടും രണ്ടാം സ്ഥാനത്ത് എത്താറുള്ള എൻഡിഎയും പ്രതീക്ഷയിൽ തന്നെയാണ്. ഓരോ തെരഞ്ഞെടുപ്പിലും കൂടുന്ന വോട്ടു വിഹിതം ഇത്തവണ എങ്ങനെ പ്രതിഫലിക്കും എന്ന് കണ്ട് തന്നെ അറിയണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :