സുപ്രീം കോടതിയിലും തിരിച്ചടി;ഹാർദിക് പട്ടേലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

കഴിഞ്ഞ ദിവസം സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു.

Last Modified ചൊവ്വ, 2 ഏപ്രില്‍ 2019 (11:53 IST)
പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. പട്ടേൽ സംവരണ പ്രക്ഷോഭ കേസിൽ തനിക്കെതിരായ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന ഹാർദിക് പട്ടേലിന്റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. കഴിഞ്ഞ ദിവസം സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

2015ൽ മെഹ്സാനയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരായ വിധി സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് കൂടിയായ ഹാർദിക് പട്ടേലിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഇദ്ദേഹത്തിന് മത്സരിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.

കോൺഗ്രസ് നേതാവിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്ന് നിരീക്ഷിച്ച കോടതി ഹാർദിക് പട്ടേലിന്റെ ആവശ്യം തള്ളുകയായിരുന്നു. 17 എഫ്ഐആറുകളുകളാണ് ഹാർദിക് പട്ടേലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനു പുറമേ വിവിധ കോടതികളിൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്ന കേസുകളും കണക്കിലെടുത്താണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.

അടുത്തിടെയാണ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നത്. ഗുജറാത്തിലെ ജാംനഗർ മണ്ഡലത്തിൽ ഹാർദിക് പട്ടേലിനെ കോൺഗ്രസ് പരിഗണിക്കുന്ന വേളയിലാണ് കോടതി വിധി പ്രതികൂലമായത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :