ഇലക്ടറൽ ബോണ്ട്; കേന്ദ്രത്തിന് തിരിച്ചടി, പാർട്ടികൾ സംഭാവനയുടെ വിവരങ്ങൾ കമ്മീഷനെ അറിയിക്കണമെന്ന് സുപ്രീം കോടതി

മെയ് 15 വരെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകൾ മെയ് 31 ന് മുൻപ് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നാണ് നിർദേശം.

Last Modified വെള്ളി, 12 ഏപ്രില്‍ 2019 (13:41 IST)
ഇലക്ടറൽ ബോണ്ട് വഴിയുള്ള സംഭാവനകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. മെയ് 15 വരെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകൾ മെയ് 31 ന് മുൻപ് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നാണ് നിർദേശം. ഇലക്ടറൽ ബോണ്ടിനെ ചോദ്യം ചെയ്ത് സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്നിവർ സമർപ്പിച്ച് ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വിവരങ്ങൾ സൂക്ഷിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഹർജികൾ വിശദമായി പിന്നീട് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്
വ്യക്തമാക്കി.


അജ്ഞാതരായിരുന്ന് രാഷ്ട്രീയ പാർട്ടികള്‍ക്ക് സംഭാവന ചെയ്യാൻ വഴിയൊരുക്കുന്ന ഇലക്ടറൽ ബോണ്ട് സംവിധാനം റദ്ദ് ചെയ്യണമെന്നായിരുന്നു ഹർജികളിലെ ആവശ്യം. ഇലക്ടറൽ ബോണ്ടുകൾവഴി ഇക്കൊല്ലം രാഷ്ട്രീയപാർടികൾക്ക‌് ലഭിച്ച 222 കോടിയില്‍ 95 ശതമാനവും കിട്ടിയത് ബിജെപിക്കാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിറകെയാണ് സുപ്രീം കോടതി നിർദേശമെന്നത് കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടി കൂടിയാണ്. എന്നാൽ ഇലക്ട്രൽ ബോണ്ടുകൾ വഴി ഫണ്ടുകൾ ശേഖരിക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല.

ഇലക്ടറൽ ബോണ്ടുകളുടെ വിഷയത്തിൽ അതാര്യത-സുതാര്യത, സ്വകാര്യതയ്ക്കുള്ള അവകാശം-അറിയാനുള്ള അവകാശം, കള്ളപ്പണം-നിയമവിധേയമായ പണം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് കോടതിക്കു മുമ്പിൽ എത്തിയിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല എന്ന വ്യവസ്ഥ, സുതാര്യതയില്ലായ്മയെ പ്രോത്സാഹിപ്പിക്കുന്നതും, വോട്ടർമാരുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതും, കള്ളപ്പണത്തെ നിയമവിധേയമാക്കുന്നതുമാണെന്നാണ് ഹരജിക്കാരുടെ വാദം.

എന്നാൽ, “സുതാര്യയാകരുത് മന്ത്രം. എന്റെ അഭിപ്രായം, വോട്ടർമാർക്ക് അവരുടെ സ്ഥാനാർത്ഥികളെക്കുറിച്ച് അറിയാൻ അവകാശമുണ്ട്. എന്തിനാണ് രാഷ്ട്രീയ പാർട്ടികൾക്ക് എവിടെ നിന്നാണ് ഫണ്ട് വരുന്നതെന്ന് അവരറിയുന്നത്?” എന്നായിരുന്ന വിഷത്തിൽ നേരത്തെ സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെകെ വേണുഗോപാലിന്റെ വാദം. ഇത് തള്ളിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം.

ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ സംഭാവന ചെയ്യുന്നവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയായി വേണുഗോപാൽ പ്രധാനമായും വാദിച്ചത് രാഷ്ട്രീയവൈരത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ്. ഒരു രാഷ്ട്രീയ പാർട്ടിക്ക് സംഭാവന ചെയ്യുകയും മറ്റൊന്നിന് സംബാവന ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ സംഭാവന ചെയ്യുന്നയാൾ ഇരയാക്കപ്പെടാനുള്ള സാധ്യത കൂടുന്നു. ഇത് തടയുകയാണ് അതാര്യത പാലിക്കുന്നതിലൂടെ ചെയ്യുന്നതെന്ന സർക്കാരിന്റെ വാദം വേണുഗോപാൽ മുമ്പോട്ടു വെച്ചു. അതാര്യതയെ പ്രോത്സാഹിപ്പിക്കുന്ന വ്യവസ്ഥയല്ലേ ഇലക്ടറൽ ബോണ്ടുകൾക്കുള്ളതെന്നും അവ വോട്ടർമാരുടെ അറിയാനുള്ള അവകാശത്തെ തടയുകയല്ലേ ചെയ്യുന്നതെന്നുമുള്ള ജസ്റ്റിസ് ഗുപ്തയുടെ ആശങ്കയെ നേരിടവെ ‘നിലവിലുള്ള യാഥാർത്ഥ്യങ്ങളെ കാണണ’മെന്ന് വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു.

രാഷ്ട്രീയഅഴിമതി നിയമപരമാക്കാനുള്ള സംവിധാനമായി ഇലക്ടറൽ ബോണ്ടുകൾ മാറിയെന്ന‌് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 1027 കോടി രൂപ ബിജെപിക്ക‌് സംഭാവനയായി കിട്ടി. ബൊഫോഴ‌്സ‌് പോലെ റഫേൽ ഇടപാടിൽ കോഴപ്പണം കൈമാറിയിട്ടില്ലെന്ന കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും വാദം പൊളിയുകയാണെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ച‌ വാർത്താസമ്മേളനത്തിൽ യെച്ചൂരി ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :