തർക്കം അവസാനിച്ചു; വടകരയില്‍ കെ മുരളീധരൻ, ആലപ്പുഴയില്‍ ഷാനിമോൾ ഉസ്മാൻ, വയനാട്ടില്‍ ടി സിദ്ദിഖ്, ആറ്റിങ്ങലില്‍ അടൂർ പ്രകാശ് - സ്ഥാനാർഥി പ്രഖ്യാപനം ഉടൻ

സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ സംസ്ഥാന കോൺഗ്രസിലെ എ - ഐ ഗ്രൂപ്പുകൾ തുറന്ന പോര് തുടങ്ങിയ സാഹചര്യത്തില്‍ ഹൈക്കമാന്‍റ് ഇടപെട്ടാണ് അന്തിമ തീരുമാനം എടുത്തത്.

Last Modified ചൊവ്വ, 19 മാര്‍ച്ച് 2019 (13:57 IST)
തർക്കങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ വടകര അടക്കമുളള നാലു ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് ഹൈക്കമാൻഡിനു കൈമാറി. വടകര കെ മുരളീധരൻ, ആലപ്പുഴ ഷാനിമോൾ ഉസ്മാൻ, വയനാട് ടി സിദ്ദിഖ്, ആറ്റിങ്ങൾ അടൂർ പ്രകാശ് എന്നിവരെ നിർണ്ണയിച്ചുകൊണ്ടുളള സ്ഥാനാർത്ഥി പട്ടിക കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി മുകൾ വാസ്‌നിക് രാഹുൽ ഗാന്ധിയുടെ അംഗീകാരത്തിനയച്ചു.

സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ സംസ്ഥാന കോൺഗ്രസിലെ എ - ഐ ഗ്രൂപ്പുകൾ തുറന്ന പോര് തുടങ്ങിയ സാഹചര്യത്തില്‍ ഹൈക്കമാന്‍റ് ഇടപെട്ടാണ് അന്തിമ തീരുമാനം എടുത്തത്. വടകരയില്‍ മുരളീധരന്‍റെ സ്ഥാനാർഥിത്വം മുല്ലപ്പള്ളി സ്ഥിരീകരിച്ചു. പി ജയരാജനെ എതിരിടാൻ വടകരയിൽ ശക്തനായ സ്ഥാനാർഥി തന്നെ വേണം എന്ന് വടക്കൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം നിർബന്ധം പിടിച്ചിരുന്നു.

ടി സിദ്ദിഖ് തന്നെ വയനാട് മത്സരിക്കണമെന്ന വാശിയിലായിരുന്നു ഉമ്മൻചാണ്ടി. വയനാട്
ടി സിദ്ദിക്കിനെ സ്ഥാനാര്‍ത്ഥിയാക്കണമെങ്കിൽ അത് വടകരയിലും പരിഗണിക്കാവുന്നതാണെന്ന ബദൽ നിര്‍ദ്ദേശവും അംഗീകരിക്കാത്ത സാഹചര്യത്തിൽ ദിവസമായി തുടര്‍ന്ന തര്‍ക്കത്തിന് പരിഹാരം എന്ന നിലയിലാണ് പ്രശ്നം ഹൈക്കമാന്‍റിന് വിട്ടത്. സിദ്ദിഖിനെ വടകരയിൽ ഇറക്കി വയനാട് ഷാനി മോൾക്ക് നൽകണമെന്ന ഐ ഗ്രൂപ്പ് ഫോർമുലയ്ക്കും എ ഗ്രൂപ്പ് വഴങ്ങിയിരുന്നില്ല. ഇതോടെ ഗ്രൂപ്പ് പോര് കോൺഗ്രസിൽ പാരമ്യത്തിലായിരുന്നു. എന്നാൽ ഗ്രൂപ്പിന്‍റെ പേരിലല്ല സിദ്ദിഖിനായി നിർബന്ധം പിടിച്ചതെന്നാണ് എ ഗ്രൂപ്പ് മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :