ശ്രീനാരായണ ഗുരു വിളംബര ശതാബ്ദി ആഘോഷം: ജാതി ചോദിക്കുമെന്ന് പറയുന്ന ബിജെപി-എസ്എന്‍ഡിപി നേതാക്കളെ ഒഴിവാക്കിയതായി ശിവഗിരി മഠം

ഞായറാഴ്ച നടക്കാനിരിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ മഹാവിളംബര ശതാബ്ദി ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം, ശിവഗിരി മഠം, പിണറായി വിജയന്‍, അമിത് ഷാ, വെള്ളാപ്പള്ളി നടേശന്‍ THIRUVANANTHAPURAM, SIVAGIRI MADAM, PINARAYI VIJAYAN, AMITH SHA, VELLAPPALLI NATESAN
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 23 ജൂണ്‍ 2016 (11:28 IST)
ഞായറാഴ്ച നടക്കാനിരിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ മഹാവിളംബര ശതാബ്ദി ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജാതി ചോദിക്കുമെന്ന് പറയുന്ന ബിജെപി-എസ്എന്‍ഡിപി നേതാക്കളെ ശതാബ്ദി ആഘോഷങ്ങളില്‍ നിന്നും ഒഴിവാക്കിയതായും ശിവഗിരി മഠം അറിയിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് തുഷാര്‍ വെള്ളാപ്പള്ളിയുമായി ശിവഗിരിയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ഇക്കാര്യം മഠം അറിയിച്ചത്. ഗുരുവിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്നവരെ മാത്രമെ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും അതുകൊണ്ടാണ് എസ്എന്‍ഡിപി യോഗം നേതാക്കളെയടക്കം പരിപാടിയില്‍ നിന്നും ഒഴിവാക്കിയതെന്നും ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ വ്യക്തമാക്കി.

നമുക്ക് ജാതിയില്ല എന്ന ഗുരു വിളംബരത്തിന്റെ ശതാബ്ദി ആഘോഷമാണ് ഞായറാഴ്ച ശിവഗിരിയില്‍ നടക്കുന്നത്.
ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുളളത്. എന്നാല്‍ ജാതി ചോദിക്കണം പറയണമെന്നാണ് യോഗം നേതാക്കളുടെ നിലപാട്. കൂടാതെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഗുരുവിന്റെ പേരും സന്ദേശവും ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇതിനോടൊന്നും മഠത്തിന് യോജിക്കാന്‍ കഴിയില്ലെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു.

അതേസമയം തന്നെ സാധാരണ പ്രവര്‍ത്തകര്‍ സജീവമായി ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തുന്നത് സംബന്ധിച്ച് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും മഠത്തിലേക്ക് വരാനുളള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കുന്ന സംസ്ഥാനസമിതി യോഗത്തിനായിട്ടാണ് അമിത് ഷാ സംസ്ഥാനത്ത് എത്തുന്നത്. തുടര്‍ന്ന് ഉച്ചയ്ക്ക് ശിവഗിരി മഠത്തിലെത്തുമെന്നാണ് സൂചന‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :