ലാ‍വ്‌ലിന്‍ കേസ്: പിണറായിയുടെ ഹര്‍ജിയില്‍ സിബിഐക്ക് എതിര്‍പ്പ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ സിബിഐക്ക് എതിര്‍പ്പ്. ഇതുസംബന്ധിച്ച് സിബി‌ഐ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതി അടുത്തമാസം ഏഴിലേക്ക് മാറ്റി. പിണറായിയുടെ ആവശ്യപ്രകാരം കുറ്റപത്രം വിഭജിച്ച് വിസ്താരം നടത്താന്‍ നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് ശേഷം രണ്ടാം തവണയാണ് കോടതി കേസ് പരിഗണിക്കുന്നത്.

വിചാരണയ്ക്ക് ഇതുവരെ ഹാജരായിട്ടില്ലാത്ത ലാവ്‌ലിന്‍ കമ്പനി, കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡല്‍ എന്നിവരെ മാറ്റിനിര്‍ത്തി കുറ്റപത്രം രണ്ടായി വിഭജിച്ചിരുന്നു. കുറ്റപത്രം രണ്ടായി വിഭജിക്കണമെന്ന പിണറായി വിജയന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയിരുന്നത്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട കോടതി വേഗത്തിലുള്ള വിചാരണ മൗലികാവകാശമെന്നും അന്ന് വ്യക്തമാക്കി.

2009ലാണ് ലാവലിന്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ച കരാറാണ് കേസിനാധാരം. എസ്എന്‍സി കമ്പനിക്ക് നല്‍കിയത് മൂലം സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്ന് 2006ല്‍ പുറത്തുവിട്ട സിഎജി റിപ്പോര്‍ട്ടും ശരിവെച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :