മുന്നണിയില്‍ ഇനി വിട്ടുവീഴ്ച വേണ്ടെന്ന് സിപിഐ

തിരുവനന്തപുരം| WEBDUNIA|
PRO
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുന്നണിയില്‍ അധികം വിട്ടു വീഴ്ചയ്ക്കു തയ്യാറാകേണ്ടതില്ലെന്ന് തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന സി പി ഐ സംസ്ഥാന കൌണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും നിലപാട് കൂടുതല്‍ ശക്തമാക്കാനാണ് സി പി ഐയുടെ തീരുമാനം. എന്നാല്‍ മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണമെന്നും സി പി ഐ സംസ്ഥാന കൌണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, സംസ്കാരിക സ്ഥാപനങ്ങളില്‍ മതിയായ പ്രാതിനിധ്യം പാര്‍ട്ടിക്ക് കിട്ടാത്തതിന്‍റെ പ്രതിഷേധം അറിയിക്കാനും കൌണ്‍സില്‍ യോഗം തീരുമാനിച്ചു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പിനീട് രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് വന്നപ്പോഴും സി പി ഐക്ക് മുന്നണിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വന്നിരുന്നു. തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ആവശ്യങ്ങള്‍ നേടാന്‍ കഴിയാതിരിക്കുകയും മുന്നണിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് പാര്‍ട്ടിക്ക് വഴങ്ങേണ്ടി വരികയും ചെയ്തിരുന്നു. എന്നാല്‍ ഇനി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഈ ഗതി പാര്‍ട്ടിക്ക് ഉണ്ടാകരുതെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ മുന്നണിയില്‍ വ്യക്തമായ ഇടം ഉണ്ടാക്കുകയാണ് സി പി എഇ ലക് ഷ്യം വെയ്ക്കുന്നത്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന് സി പി ഐ കരുതുന്നു. മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനും സി പി ഐക്ക് ഇത് തുണയാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി പി ഐയുടെ പ്രകടനം വളരെ മോശമായിരുന്നു. ഈ മോശം ‘ഇമേജി’ല്‍ നിന്ന് പാര്‍ട്ടിക്ക് പുറത്ത് കടക്കേണ്ടത് പാര്‍ട്ടിയുടെ നിലനില്പിന് തന്നെ ആവശ്യമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പുതുശക്തി വീണ്ടെടുക്കുകയാണ് പാര്‍ട്ടിയുടെ ലക് ഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :