മുണ്ടൂര്‍: അന്തിമ തീരുമാനമായിട്ടില്ലെന്ന് വി എസ്

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
മുണ്ടൂര്‍ ഏരിയാകമ്മിറ്റിയിലെ വിമതനീക്കം സംബന്ധിച്ച പ്രശ്നത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. എല്ലാ വിഷയങ്ങളും പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ എന്നും വി എസ് അറിയിച്ചു. എന്നാല്‍ ഇതേക്കുറിച്ച് എന്തെങ്കിലും പറയാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിസമ്മതിച്ചു.

കഴിഞ്ഞ ദിവസം ഏരിയാ റിപ്പോര്‍ട്ടിംഗിനെത്തിയ പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ ഗോകുല്‍ദാസ് വിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. എന്നാല്‍ കോടിയേരിയെ തടഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ സി പി എം സംസ്ഥാന സമിതി അംഗം എ കെ ബാലന്‍ നിഷേധിച്ചു. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും കുറച്ചു പ്രവര്‍ത്തകരുടെ സ്വാഭാവിക പ്രതിഷേധം മാത്രമാണ് ഉണ്ടായതെന്നുമാണ് ബാലന്‍ പറഞ്ഞത്. ഗോകുല്‍ദാസിനെതിരേ പാര്‍ട്ടി സ്വീകരിച്ച നടപടി ഇപ്പോഴും നിലനില്‍ക്കുകയാണെന്നും നിലവില്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ഉണ്ടെന്നുള്ളത് മാധ്യമസൃഷ്ടിയാണെന്നും ബാലന്‍ അറിയിച്ചു.

അതേസമയം, ഗോകുല്‍ദാസിനെ ഏരിയാ കമ്മിറ്റിയില്‍ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് വിമതര്‍ പാര്‍ട്ടി പരിപാടികള്‍ ബഹിഷ്കരിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. പിണറായി വിജയന്‍ പങ്കെടുക്കുന്ന ഒക്ടോബര്‍ അഞ്ചിലെ പരിപാടികള്‍ വിമതര്‍ ബഹിഷ്കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗോകുല്‍ദാസ് ഏരിയാ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടായതാണെന്നും എന്നാല്‍ അതിനു വിരുദ്ധമായാണ് കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് ചെയ്തതെന്നുമാണ് വിമതര്‍ ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :