പാര്‍ട്ടിക്കാരിയായ ദളിത് യുവതിയെ മര്‍ദ്ദിച്ചു? മന്ത്രി ശൈലജയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കും, തീരുമാനമായി

ആരോഗ്യ മന്ത്രിയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രനേതൃത്വം

aparna| Last Modified വെള്ളി, 11 ഓഗസ്റ്റ് 2017 (08:29 IST)
പാര്‍ട്ടിക്കാരിയായ ദളിത് യുവതിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കാന്‍ സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. മട്ടന്നൂരിലെ മുന്‍ നഗരസഭാംഗവും സി പി ഐ എം ബൂത്ത് ഏജന്റുമായ ഷീല രാജന്റെ പരാതിയെ തുടര്‍ന്നാണ് കെ ഭാസ്‌കരനെതിരെ നടപടി എടുക്കാന്‍ സി പി ഐ എം സംസ്ഥാന ഘടകത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശമെത്തിയത്.

നഗരസഭാ തെരഞ്ഞെടുപ്പ് സമയത്താണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പെരിഞ്ചേരി ബൂത്തില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ പോളിങ് ഉദ്യോഗസ്ഥരോട് ശൈലജയുടെ ഭര്‍ത്താവായ കെ. ഭാസ്‌കരനെപ്പറ്റി ഷീല പരാതി പറയുകയും ഇതേതുടര്‍ന്ന് ഭാസ്‌കരന്‍ ഷീയെ ചീത്തവിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണ് പരാതി.

സംഭവം അറിഞ്ഞ ഷീലയുടെ ഭര്‍ത്താവും ഇടത് സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നേതാവുമായ കെ പി രാജന്‍ സ്ഥലത്തെത്തി. ഭാസ്‌കരനും രാജനും തമ്മിലും വാക്കേറ്റമുണ്ടായി. പൊലീസില്‍ പരാതി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെ പാര്‍ട്ടിക്കാര്‍ പിന്തിരിപ്പിക്കുകയായിരുന്നു.

പൊലീസ് വേണ്ട പാര്‍ട്ടി തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കുമെന്ന് ചര്‍ച്ചയില്‍ പറഞ്ഞതനുസരിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ഇവര്‍ പരാതി നല്‍കി. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ ഒന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :