ദേശീയതയില്‍ വെളളം ചേര്‍ക്കാനുളള ശ്രമങ്ങള്‍ എന്തുവിലകൊടുത്തും തടയും; രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നത് ആശങ്കയോടെ കാണണം: മുഖ്യമന്ത്രി

അസഹിഷ്ണുത വര്‍ധിച്ച് വരുന്നത് ആശങ്കയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 15 ഓഗസ്റ്റ് 2017 (10:41 IST)
ദേശീയതയില്‍ വെളളം ചേര്‍ക്കുന്നതിനായി നടക്കുന്ന ശ്രമങ്ങള്‍ എന്തുവിലകൊടുത്തും തടയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ദളിത്-ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയാണ് അനുഭവിക്കുന്നത്. നമ്മുടെ രാഷ്ട്രപിതാവായിരുന്ന ഗാന്ധിജി ആഗ്രഹിച്ചതെല്ലാം നേടാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. എല്ലാവരുടെയും ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കാനുമായിട്ടില്ല. രാജ്യത്ത് ചില വിഭാഗങ്ങളുടെ കണ്ണുനീര്‍ വര്‍ധിച്ചുവെന്നും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളുടെ മുന്നോടിയായി ദേശീയപതാക ഉയര്‍ത്തിയശേഷം സംസാരിക്കവെ അദ്ധേഹം പറഞ്ഞു.

രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നത് ആശങ്കയോടെയാണ് കാണേണ്ടത്. ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അന്‍സാരിക്ക് പോലും അസഹിഷ്ണുതയെക്കുറിച്ച് പറയേണ്ടിവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക അടയാളത്തിന്റെയോ ആചാരത്തിന്റെയോ പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ശീലങ്ങളോ ചിന്തകളോ ദേശീയ ഐക്യ ബോധത്തിലേക്ക് നയിക്കില്ല. ഭിന്നിപ്പിക്കാനെ അത് വഴിവെയ്ക്കുകയുള്ളൂ. ആത്മാഭിമാനത്തില്‍ അധിഷ്ടിതമായതും വിശാല മാനവികതയില്‍ ഊന്നിയതും വ്യത്യസ്ത്യ ധാരകളെ ഉള്‍ക്കൊളളുന്നതുമായ ദേശീയബോധമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യത്യസ്ത്യങ്ങളായ ചിന്താധാരകളെയും വിശ്വാസ ധാരകളെയും സമഗ്രതിയില്‍ ഉള്‍ക്കൊളളുന്നതും മതനിരപേക്ഷമായ അന്തരീക്ഷത്തില്‍ അവയ്‌ക്കെല്ലാം നിലനില്‍ക്കാന്‍ കഴിയുന്നതുമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടത്.സങ്കുചിത വികാരങ്ങളാല്‍ നയിക്കപ്പെടുന്ന ദേശീയബോധം സാര്‍വദേശീയ ബോധത്തിനും മാനവികതാ ബോധത്തിനും എതിരാണ്. രവീന്ദ്രനാഥ ടാഗോര്‍ ദേശീയതയെയും ദേശസ്‌നേഹത്തെയും കുറിച്ച് പറഞ്ഞത് നമ്മള്‍ ഓര്‍ക്കേണ്ടതാണ്. ദേശാഭിമാനം എന്നത് ആത്മീയതയുടെ അഭയസ്ഥാനമല്ല. മാനവികതയുടെ അഭയസ്ഥാനമാണ് ദേശാഭിമാനം എന്നായിരുന്നു ടാഗോറിന്റെ വാക്കുകളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :