ദേശീയ പാതകളാണെന്ന വിവരം പിഡബ്ല്യുഡി അറിയിച്ചില്ല; ബാറുകള്‍ തുറന്നതിന് ഹൈക്കോടതിയില്‍ പൊതുമരാമത്ത് വകുപ്പിനെ പഴിച്ച് എക്‌സൈസ്

ബാറുകള്‍ തുറന്നതിന് ഹൈക്കോടതിയില്‍ പൊതുമരാമത്ത് വകുപ്പിനെ പഴിച്ച് എക്‌സൈസ്

കൊച്ചി| സജിത്ത്| Last Modified ബുധന്‍, 14 ജൂണ്‍ 2017 (11:49 IST)
ദേശീയ പാതയോരങ്ങളിലെ ബാറുകള്‍ തുറന്നതിന് പൊതുമരാമത്ത് വകുപ്പിനെ പഴിച്ച് എക്‌സൈസ് വകുപ്പ്. കണ്ണൂര്‍-കുറ്റിപ്പുറം റോഡും ചേര്‍ത്തല-കഴക്കൂട്ടം റോഡും ദേശീയ പാതയാണെന്ന വിവരം പൊതുമരാമത്ത് വകുപ്പ് അറിയിച്ചില്ല. ഇതാണ് കണ്ണൂര്‍ കുറ്റിപ്പുറം പാതയില്‍ ബാറുകള്‍ തുറക്കാന്‍ കാരണമായതെന്ന് എക്‌സൈസ് വകുപ്പ് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി.

എന്നാല്‍ എക്‌സൈസ് വകുപ്പിന്റെ വിശദീകരണം പൊതുമരാമത്ത് വകുപ്പ് തള്ളി. ഈ രണ്ട് പാതകളും ദേശീയ പാതകളാണെന്നും 2017ലെ ഉത്തരവ് അനുസരിച്ച് ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും പൊതുമരാമത്ത് വകുപ്പ് കോടതിയില്‍ വ്യക്തമാക്കി. ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനായുള്ള ഉത്തരവ് പുന:പരിശോധിക്കുന്നതിനുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കവെയായിരുന്നു ഈ സംഭവം.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണണര്‍മാര്‍ കോടതിയില്‍ ഹാജരായിരുന്നു. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ ഫയലുകളുമായാണ് ഇവര്‍ ഹാജരായത്. അതേസമയം ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് തെറ്റായിപ്പോയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഏറ്റുപറയുകയും ചെയ്തിരുന്നു.

കുറ്റിപ്പുറം- കണ്ണൂര്‍ പാതയുടെ കാര്യത്തില്‍ സംശയമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ചേര്‍ത്തല- കഴക്കൂട്ടം ദേശീയപാതയില്‍ ഒരു ബാറുകളും തുറന്നിട്ടില്ല. ആശയകുഴപ്പമുണ്ടായ കുറ്റിപ്പുറം- കണ്ണൂര്‍ പാതയിലാണ് ബാറുകള്‍ തുറന്നത്. തുറന്ന 13 ബാറുകളും പൂട്ടിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആശയകുഴപ്പം പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റിയോട് സഹായം തേടിയതായും കോടതിയെ ബോധിപ്പിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :