ദിലീപും പിന്നെ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ആ യമണ്ടന്‍ കൊലക്കേസും! - ഇതാണ് സത്യം

സംഗീതയെ അറപ്പോടെ തള്ളിക്കളയുന്നു; ലക്ഷ്മണയെ ഞങ്ങള്‍ ഓര്‍ത്തിരിക്കും

aparna| Last Modified തിങ്കള്‍, 17 ജൂലൈ 2017 (09:03 IST)
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ സംഗീത ലക്ഷ്മണയ്ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നു വരുന്നത്. സംഗീത ലക്ഷ്മണയുടെ ഹീനമായ സ്ത്രീവിരുദ്ധ നിലപാടുകള്‍ നിറഞ്ഞ, ദിലീപനുകൂല നാലാം തരം പോസ്റ്റ് തള്ളിക്കളയാമെന്ന് ജയരാജന്‍ സി എന്‍ എന്ന വ്യക്തി തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

സംഗീത ലക്ഷ്മണയുടെ ഹീനമായ സ്ത്രീവിരുദ്ധ നിലപാടുകള്‍ നിറഞ്ഞ, ദിലീപനുകൂല നാലാം തരം പോസ്റ്റ് എത്തരത്തിലുള്ള കൂലിപ്പടയാളിയാണെന്ന് താനെന്ന് സ്വയം വെളിവാക്കുന്നതാകയാല്‍ തീര്‍ത്തും അവജ്ഞയോടെ തള്ളിക്കളയാവുന്നതു തന്നെയാണ്.
മാത്രമല്ല, ദിലീപിന് വേണ്ടി, അതായത് പോലീസ് അന്വേഷിക്കുന്ന വസ്തുതകള്‍ തെറ്റാണെന്ന് പ്രചരിപ്പിക്കാന്‍ വേണ്ടി രംഗത്തിറങ്ങുന്നവരെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലുള്ളവര്‍ മുതല്‍ പോലീസ് വരെ ശ്രദ്ധാലുക്കളുമാണ്.

എന്നാല്‍, ആ പോസ്റ്റില്‍ PS എന്ന സൂചനയോടെ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ചിലതെങ്കിലും പറയാതെ പോകുന്നത് നമ്മളെല്ലാം വന്ന വഴികളില്‍ ചോരയൊഴുക്കി ചുവപ്പിച്ച രക്തസാക്ഷികളോടുള്ള നീതികേടായിരിക്കും എന്നു വിചാരിക്കുന്നു....
സംഗീത എഴുതുന്നു:

“....ഇപ്പോള്‍ ശ്രീ.ദിലീപ് ഉള്‍പ്പെട്ടിരിക്കുന്നതിനേക്കാള്‍ പൈശാചീകം എന്നും മൃഗീയം എന്നുമൊക്കെ നമ്മുടെ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച രണ്ട് യമണ്ടന്‍ കൊലകേസുകള്‍!! അവയില്‍ ഒന്നില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും വെറുതെവിടുകയും രണ്ടാമത്തേതില്‍ കുറ്റകാരന്‍ എന്നു കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തതാണ്. ...”

ദിലീപിന്റെ കാര്യം ഉപമിച്ചിരിക്കുന്നത് സഖാവ് വര്‍ഗ്ഗീസിന്റെയും സഖാവ് രാജന്റെയും രക്തസാക്ഷിത്വങ്ങളോടാണ് എന്നത് എത്രത്തോളം നീചമാണ് അവരുടെ മനസ്സ് എന്നത് വെളിവാക്കുന്നതാണ്. ഈ രണ്ടു സഖാക്കളും കൊല്ലപ്പെട്ടത് എപ്രകാരം ആയിരുന്നുവെന്ന് ഈയവസരത്തില്‍ ഒന്നു കൂടി ഓര്‍മ്മപ്പെടുത്തട്ടെ.

ഇട്ടിച്ചിരി മനയമ്മയുടെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഉറങ്ങിക്കിടന്നിരുന്ന വര്‍ഗ്ഗീസിനെ ഒരു ഒറ്റുകാരന്‍ കാണിച്ചു കൊടുത്തതിനെ തുടര്‍ന്ന് കേന്ദ്രറിസര്‍വ്വ് പോലീസ് അവിടെയെത്തി പിടികൂടിയതിന് ശേഷം അപ്പോള്‍ മുതല്‍ ക്രൂരമായി മര്‍ദ്ദിച്ചു വലിച്ചിഴച്ചു കൊണ്ടു പോകുമ്പോള്‍ മുഖവും കണ്ണും ചുകന്നു വീര്‍ത്തിരുന്നത് നാട്ടുകാര്‍ നിസ്സഹായതയോടെ നോക്കി നിന്നിരുന്നു.
ആദിവാസികളുടെ അടിമക്കച്ചവടം അവസാനിപ്പിച്ച, അവര്‍ക്കുള്ള കൂലി കൂട്ടി മേടിച്ചു കൊടുത്ത, അവര്‍ക്ക് അക്ഷരങ്ങള്‍ അടക്കമുള്ള വിദ്യാഭ്യാസം ഉണ്ടാക്കിക്കൊടുത്ത അടിയോരുടെ പെരുമന്‍ ആയ, അവരുടെ കണ്ണിലുണ്ണി ആയ സഖാവ് വര്‍ഗ്ഗീസിനെ ഇത്രയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കി തിരുനെല്ലിയില്‍ കാട്ടാനകള്‍ വിഹരിക്കുന്ന കൊടും കാട്ടിലേക്ക് കൊണ്ടു പോകുമ്പോള്‍ മാനന്തവാടി മുതല്‍ ലക്ഷ്മണയും അനുഗമിച്ചിരുന്നു. അതിന് ശേഷമാണ് തന്നെ കൊല്ലാന്‍ കൊണ്ടു പോകുകയാണെന്ന് സഖാവ് വര്‍ഗ്ഗീസ് കൂടെയുള്ള പോലീസുകാരോട് പറഞ്ഞത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. വെളുപ്പിനെ മുതല്‍ പൈശാചികമായി മര്‍ദ്ദിച്ചവശനാക്കിയ അദ്ദേഹത്തെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ കണ്ണുകെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. അപ്പോള്‍ ലക്ഷ്മണയും കൂട്ടരുമായിരുന്നു ഈ പൈശാചിക മര്‍ദ്ദനം നടത്തിയത്. അങ്ങിനെ നാലര മണിക്കൂര്‍ തുടര്‍ച്ചയായ മര്‍ദ്ദനത്തിന് ശേഷമാണ് സഖാവ് വര്‍ഗ്ഗീസിനെ വെടിവെച്ചു കൊല്ലുന്നത്.

രാജനെ കക്കയം ക്യാമ്പില്‍ കൊണ്ടു പോയി വേണുവിന്റെയും കെ.എന്‍.രാമചന്ദ്രന്റെയും ഫോട്ടാകള്‍ കാണിച്ച് അറിയാമോ എന്നു ചോദിച്ചതിന് ശേഷം പെന്‍സില്‍ കൊണ്ട് കണ്ണിലേക്ക് ആഞ്ഞുകുത്തുകയായിരുന്നു ജയറാം പടിയ്ക്കല്‍ ചെയ്തത് . ഓരോ തവണയും തല വെട്ടിച്ചതു കൊണ്ട് ചെവിയിലും നെറ്റിയിലും പെന്‍സില്‍ തുളഞ്ഞു കയറി. 1976 മാര്‍ച്ച് 1ന് വെളുപ്പിനെ ആറരയ്ക്ക് രാജനെ അറസ്റ്റ് ചെയ്ത് ക്യാമ്പില്‍ കൊണ്ടു വന്ന സമയം മുതല്‍ അദ്ദേഹത്തെ ചുമരില്‍ ചാരി നിര്‍ത്തി ഇടിയ്ക്കുകയും പെന്‍സില്‍ അടക്കമുള്ള കൂര്‍ത്ത വസ്തുക്കള്‍ കൊണ്ട് മുഖത്ത് കുത്തുകയും ബെഞ്ചില്‍ കൈകള്‍ താഴത്തേയ്ക്കാക്കി കെട്ടി, കാലുകള്‍ ചേര്‍ത്തു വെച്ച് കെട്ടി, തല ബെഞ്ചിന് താഴേയ്ക്ക് തൂക്കിയിട്ട്, വായില്‍ തുണി കയറ്റി വായ് അമര്‍ത്തി അടച്ചു പിടിച്ചു അര മുതല്‍ കീഴ് ഭാഗത്തേയ്ക്ക് എല്ലുകള്‍ നുറുങ്ങിയൊടിയുന്ന ശബ്ദം പുറത്തു കേള്‍ക്കുന്ന തരത്തില്‍ പോലീസുകാര്‍ മാറിമാറി ഉരുട്ടുകയും ഒക്കെ ചെയ്തിട്ടാണ് ആ സഖാവ് മാര്‍ച്ച് രണ്ടിന് രക്തസാക്ഷിയാവുന്നത്.

ഈ മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളെ കുറിച്ചാണ് സംഗീത “....ഇപ്പോള്‍ ശ്രീ.ദിലീപ് ഉള്‍പ്പെട്ടിരിക്കുന്നതിനേക്കാള്‍ പൈശാചീകം എന്നും മൃഗീയം എന്നുമൊക്കെ നമ്മുടെ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച രണ്ട് യമണ്ടന്‍ കൊലകേസുകള്‍!!‘ എന്നു പുലമ്പുന്നത്..!‌

സഖാവ് വര്‍ഗ്ഗീസിനെ പൈശാചികമായി മര്‍ദ്ദിച്ചതിന് ശേഷം കൊലപ്പെടുത്തിയത് ലക്ഷ്മണ നേരിട്ടായിരുന്നുവെങ്കില്‍ , പില്‍ക്കാലത്ത് സീനിയര്‍ ഉദ്യോഗസ്ഥനായി മാറിയ അയാള്‍ ജയറാം പടിക്കലിനെയും പുലിക്കോടനെയും ഒക്കെ കൊണ്ട് രാജന്റെ കാര്യത്തില്‍ അതു പോലൊരു ഭീകര കൃത്യം ചെയ്യിക്കയായിരുന്നു. രാജന്‍ മരിച്ചെന്നറിഞ്ഞ ഉടനേ ലക്ഷ്മണ മുരളീകൃഷ്ണദാസിനോടൊപ്പം സ്ഥലത്തെത്തുകയുണ്ടായി. പിന്നീട് കക്കയം ഐബിയില്‍ നിന്ന് ചാക്ക് മേടിച്ചു അദ്ദേഹത്തിന്റെ ഭൌതിക ശരീരം പൊതിഞ്ഞു കെട്ടിക്കൊണ്ടു പോയതുമൊക്കെ ലക്ഷ്മണയുടെ നിര്‍ദ്ദേശത്തിന്‍ കീഴിലായിരുന്നു.

ആദിവാസികളടക്കമുള്ള അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ വിമോചനത്തിനായി പൊരുതിയ സഖാവ് വര്‍ഗ്ഗീസിനെയും അടിയന്തിരാവസ്ഥയുടെ അന്ധകാര നാള്‍വഴികളില്‍ പൌരാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി നില കൊണ്ട സഖാവ് രാജനെയും അതിഭീകരമായി കൊലപ്പെടുത്തിയ ലക്ഷ്മണയെന്ന ഭയങ്കര കൊലയാളിയുടെ കൈകളിലെ ചോരപ്പാടുകള്‍ കാലത്തിനോ ഓര്‍മ്മകള്‍ക്കോ മായിച്ചു കളയാന്‍ കഴിയാത്തതാണ്. ആ പ്രിയ സഖാക്കളുടെ രക്തസാക്ഷിത്തം കൊണ്ട് ഉറപ്പിച്ച വിപ്ലവചിന്തകളെയും പ്രവര്‍ത്തനങ്ങളെയും തകര്‍ക്കാന്‍ കഴിയാത്തതും അവ ഇപ്പോഴും മുന്നോട്ടു പോകുന്നതും ഒക്കെ ആ രക്തസാക്ഷിത്വങ്ങള്‍ അത്രത്തോളം മഹത്തരവും ഉജ്ജ്വലവും ഐതിഹാസികവും ആയതു കൊണ്ടാണ്..

സംഗീത ലക്ഷ്മണയെ തീര്‍ത്തും അറപ്പോടെ തള്ളിക്കളയുമ്പോള്‍ തന്നെ ലക്ഷ്മണയെ ഞങ്ങള്‍ എന്നും ഓര്‍ത്തിരിക്കുക തന്നെ ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :