ദിലീപിനായി കളത്തിലിറങ്ങി അനൂപ്; ജാമ്യം ലഭിക്കുന്നതിന് അനൂപ് ജഡ്ജിയമ്മാവന് മുന്നിലെത്തി!

സരിതയ്ക്കും ശാലു മേനോനും പിന്നാലെ ദിലീപും!

കോട്ടയം| aparna| Last Modified ബുധന്‍, 19 ജൂലൈ 2017 (11:15 IST)
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനായി വഴിപാടുകള്‍ കഴിപ്പിച്ച് സഹോദരന്‍ അനൂ‍പ്. ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അനൂപ് സഹോദരനായി വഴിപാട് കഴിപ്പിക്കാന്‍ ക്ഷേത്രത്തില്‍ എത്തിയത്. ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവനു മുന്നിലെത്തിയാണ് അനൂപ് പ്രാര്‍ത്ഥന നടത്തിയത്.

ചൊവ്വാഴ്ച രാത്രി ചില സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് അനൂ‍പ് എത്തിയത്. അധികമാരേയും അറിയിക്കാതെയായിരുന്നു സന്ദര്‍ശനം. കഴിഞ്ഞദിവസം അനൂപിന്റെ സുഹൃത്ത് ക്ഷേത്രത്തിലെത്തി വഴിപാട് രസീത് എടുത്തിരുന്നു. തുടര്‍ന്നാണ് അനൂപ് ഇന്നലെ ക്ഷേത്രത്തിലെത്തിയത്.

കോട്ടയം ജില്ലയിലെ ചെറുവള്ളി ദേവീക്ഷേത്രത്തില്‍ മാത്രമേ ജഡ്ജിയമ്മാവന്‍ എന്ന പ്രതിഷ്ഠ ഉള്ളൂ. കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഷ്ട്ത അനുഭവിക്കുന്നവര്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലം കാണുമെന്നാണ് വിശ്വാസം. നിരവധി പ്രമുഖര്‍ കാര്യസാധ്യത്തിനായി ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ട്.

തിരുവിതാംകൂറിലെ ജഡ്ജിയായിരുന്ന ഗോവിന്ദപ്പിള്ളയാണ് ജഡ്ജിയമ്മാവനായി പ്രതിഷ്ഠിക്കപ്പെട്ടത് എന്നാണ് വിശ്വാസം.
ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ കേസുകളിൽ‌ അനുകൂല വിധി ഉണ്ടാകുമെന്നാണ് അനുഭവം. ഐപിഎല്‍ കോഴക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ജഡ്ജിയമ്മാവനു മുന്നിലെത്തി പ്രാര്‍ഥന നടത്തിയിരുന്നു.

അതോടൊപ്പം, സോളാര്‍ വിവാദത്തിലെ ആരോപണ വിധേയരായ നടി ശാലു മേനോനും സരിതാ എസ്. നായരും ഇവിടെ അനുഗ്രഹം തേടിയെത്തിയിട്ടുണ്ട. നേരിട്ട് എത്താതെ ,മറ്റൊരാളാണ് സരിതയ്ക്കുവേണ്ടി വഴിപാട് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :