ജാതി അധിക്ഷേപം നേരിട്ട് ജയിലിലടയ്ക്കപ്പെട്ട ദളിത് യുവതികള്‍ക്ക് ഉപാധികളോടെ തലശ്ശേരി കോടതി ജാമ്യം അനുവധിച്ചു

സി പി ഐ എം ഓഫീസ് ആക്രമിച്ചെന്ന പരാതിയില്‍ കോടതി റിമാന്റ് ചെയ്ത ദളിത് യുവതികള്‍ക്ക് തലശ്ശേരി കോടതി പ്രത്യേക ഉപാധികളോടെ ജാമ്യം അനുവധിച്ചു

തലശ്ശേരി, ദളിത് യുവതി, കോടതി, സി പി എം thalasseri, dalith ladies, court, CPM
തലശ്ശേരി| സജിത്ത്| Last Modified ശനി, 18 ജൂണ്‍ 2016 (15:53 IST)
സി പി ഐ എം ഓഫീസ് ആക്രമിച്ചെന്ന പരാതിയില്‍ കോടതി റിമാന്റ് ചെയ്ത ദളിത് യുവതികള്‍ക്ക് തലശ്ശേരി കോടതി പ്രത്യേക ഉപാധികളോടെ ജാമ്യം അനുവധിച്ചു. ഐ എന്‍ ടി യു സി സംസ്ഥാന സെക്രട്ടറി എന്‍ രാജന്റെ മക്കളായ അഖില, അഞ്ജന എന്നിവര്‍ക്കാണ് ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന ഉപാധിയോടെ ജാമ്യം അനുവധിച്ചത്. കൂടാതെ ഇരുവര്‍ക്കും പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ അത് പൊലീസിന് മുമ്പാകെ സറണ്ടര്‍ ചെയ്യണമെന്നും കോടതി അറിയിച്ചു.

പെണ്‍കുട്ടികളുടെ അച്ഛന്‍ എന്‍ രാജനാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച കോടതി പൊലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കുട്ടിമാക്കൂലില്‍ സി പി എം ബ്രാഞ്ച് ഓഫീസില്‍ അതിക്രമിച്ചുകടന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാജുവിന്റെ മക്കള്‍ക്കെതിരെ ഉള്ള കേസ്. നിരന്തരമായി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അച്ഛനെ നിരന്തരം മര്‍ദ്ദിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാനായി ചെന്ന ഈ രണ്ട് പെണ്‍കുട്ടികളും സി പി ഐ എം ഓഫീസിനകത്തു കയറി പാര്‍ട്ടി പ്രവര്‍ത്തകനായ ഷിജിനെ മര്‍ദ്ദിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി.

സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ഈ യുവതികളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. തങ്ങള്‍ക്കെതിരേയുള്ള നിരന്തരപരിഹാസങ്ങള്‍ കേട്ട് പൊറുതിമുട്ടിയതാണ് പ്രതികരിക്കാന്‍ കാരണമെന്ന് യുവതികള്‍ വ്യക്തമാക്കി. ഈ സംഭവത്തിന് ശേഷം രാജന്റെ വീടും കാറും ആക്രമിക്കുകയും രാജനേയും പെണ്‍മക്കളേയും സി പി ഐ എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഈ സംഭവത്തില്‍ മൂന്ന് സി പി ഐ എം പ്രവര്‍ത്തകര്‍ പട്ടികജാതി,പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :