കാര്‍ കായലിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു

കുട്ടനാട്‌| WEBDUNIA| Last Modified വ്യാഴം, 25 ഫെബ്രുവരി 2010 (09:29 IST)
ആ‍ലപ്പുഴ ജില്ലയിലെ എ സി റോഡില്‍ കാര്‍ കായലിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേര്‍ മരിച്ചു. കൊല്ലം ഇരവിപുരം ഇളംപള്ളൂര്‍ മുരുകാലയത്തില്‍ ബലഭദ്രന്‍, ഭാര്യ സരസ്വതി, മക്കളായ മുരുകന്‍, കൃഷ്ണകുമാര്‍, കുടുംബസുഹൃത്ത്‌ വിനോദ്‌ കുമാര്‍ എന്നിവരാണ്‌ മരിച്ചത്‌. ബാംഗ്ലൂര്‍ ഷഗള്ളിയില്‍ സ്ഥിര താമസമാക്കിയവരാണ്‌ ഇവര്‍. ഇവരുടെ കൂടെയുണ്ടായിരുന്ന കരുണാകരന്‍ നായര്‍ എന്നയാള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.

പുലര്‍ച്ചെ രണ്ടേകാലോടെയായിരുന്നു അപകടം. ചങ്ങനാശേരിയിലേക്ക് വരികയായിരുന്ന കാര്‍ രാമങ്കരിക്കും പള്ളിക്കൂട്ടുമ്മയ്ക്കും ഇടയിലാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടക രജിസ്ട്രേഷനുള്ള സ്കോര്‍പിയോ വാഹനമാണ്‌ മറിഞ്ഞത്‌ കായലിലേക്ക് മറിഞ്ഞത്. ശബ്ദം കേട്ട്‌ ഓടിയെത്തിയ നാട്ടുകാരും പൊലീസും വാഹനങ്ങളില്‍ എത്തിയ യാത്രക്കാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. സംഭവസ്ഥലത്തു വെച്ചു തന്നെ അഞ്ചുപേരും മരിച്ചിരുന്നു.

കായലില്‍ വലിയ ആഴമുള്ള ഭാഗത്തല്ല കാര്‍ മറിഞ്ഞതെങ്കിലും കാര്‍ സെന്‍ട്രല്‍ ലോക്കിലായിരുന്നതാണ്‌ അപകടത്തില്‍പ്പെട്ടവര്‍ക്ക്‌ രക്ഷപ്പെടാനാവാത്ത സ്ഥിതിയുണ്ടാക്കിയതെന്നാണ്‌ സൂചന. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്കു മാറ്റി. മരിച്ച കുടുംബത്തിലെ അംഗങ്ങള്‍ രണ്ടാഴ്ച മുന്‍പാണ്‌ ബാംഗൂരില്‍ നിന്നും കൊല്ലത്ത്‌ വന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :