എം എ ബേബി അഞ്ചാം ദിവസവും നിയമസഭയിലെത്തിയില്ല, തിങ്കളാഴ്ച സഭയിലെത്താന്‍ പാര്‍ട്ടി നിര്‍ദ്ദേശം

എം എ ബേബി, പ്രേമചന്ദ്രന്‍, പരനാറി, പിണറായി, കൊല്ലം
തിരുവനന്തപുരം| Last Modified വെള്ളി, 13 ജൂണ്‍ 2014 (13:25 IST)
കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോല്‍‌വിയുടെ പശ്ചാത്തലത്തില്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉറച്ചുനില്‍ക്കുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും ബേബി നിയമസഭയിലെത്തിയില്ല. സംസ്ഥാന നേതൃയോഗത്തില്‍ തന്‍റെ രാജിക്കാര്യം ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ സഭയില്‍ ഹാജരാകൂ എന്ന നിലപാടിലാണ് ബേബി. രാജിക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം ഉണ്ടാകുന്നതുവരെ വിട്ടുനില്‍ക്കും.

തന്നെ തിരസ്കരിച്ച മണ്ഡലത്തെ പ്രതിനിധീകരിക്കാനാവില്ല എന്നാണ് ബേബി നിലപാട് സ്വീകരിച്ചിരിക്കുന്നത്. എം എല്‍ എ എന്ന ബോര്‍ഡില്ലാത്ത കാറിലാണ് ഇപ്പോള്‍ എം എ ബേബി സഞ്ചരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, തിങ്കളാഴ്ച തന്നെ നിയമസഭയില്‍ ഹാജരാകണമെന്ന് പാര്‍ട്ടി എം എ ബേബിക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ബേബിക്ക് കഴിയുമോ എന്നറിയാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം.

പാര്‍ട്ടിയുടെ അഭിമാനത്തിന് ക്ഷതമേറ്റ പരാജയമായിരുന്നു കൊല്ലത്ത് സംഭവിച്ചത്. എന്‍ കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ട ശേഷം പലതവണ താന്‍ കുണ്ടറ എം എല്‍ എ സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നു എന്ന് എം എ ബേബി തുറന്നുപറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :