അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി. പദ്ധതിപ്രദേശത്തെ ജൈവ വൈവിധ്യത്തെക്കുറിച്ചാണ് സമിതി പഠിക്കുക. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പദ്ധതിയെക്കുറിച്ച് പരിസ്ഥിതി സംഘടനകള്‍ ഉന്നയിച്ച പരാതികള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും വിദഗ്ധ സമിതി വിലയിരുത്തി. പരാതി ഉന്നയിക്കുന്നവരോട് കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെടുമെന്നും വിദഗ്ധ സമിതി പറഞ്ഞു. പദ്ധതിക്കെതിരെ കേന്ദ്രസര്‍ക്കാരിനു ലഭിച്ച പരാതികള്‍ക്കു സംസ്ഥാന വൈദ്യുതി ബോര്‍ഡ് നല്‍കിയ മറുപടി സമിതി പരിശോധിച്ചു. ചാലക്കുടി പുഴ സംരക്ഷണസമിതിയുടേത് ഉള്‍പ്പെടെ അഞ്ചു പരാതികളാണ് അതിരപ്പള്ളി പദ്ധതിക്കെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു ലഭിച്ചത്. ഇതിന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് നല്‍കിയ മറുപടിയാണ് വിദഗ്ധസമിതി പരിശോധിച്ചത്.
അതിരപ്പള്ളി പദ്ധതി നടപ്പായാല്‍ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് പദ്ധതികളില്‍ നിന്നു ചാലക്കുടി പുഴയിലെത്തുന്ന വെള്ളത്തിന്റെ അളവില്‍ ക്രമാതീതമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന്, ചൂണ്ടിക്കാട്ടിയാണ് പുഴസംരക്ഷണസമിതി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിനു പരാതി നല്‍കിയത്. എന്നാല്‍ ജൈവവൈവിധ്യം ഇല്ലാതാകുമെന്ന പരാതിക്കു ശാസ്‌ത്രീയ പഠനങ്ങളുടെ പിന്‍ബലം ഇല്ലെന്നും പദ്ധതിക്കുവേണ്ടി ആദിവാസികളെ ഒഴിപ്പിക്കേണ്ടി വരില്ലെന്നും കെഎസ്‌ഇബി അറിയിച്ചിരുന്നു.
അതേസമയം പദ്ധതിയുടെ കാര്യത്തില്‍ നിഷേധാത്മക നിലപാട് തുടരുന്ന പരിസ്ഥിതി മന്ത്രി ജയ്‌റാം രമേശിനെതിരെ പ്രധാനമന്ത്രിയ്ക്കും യുപിഎ അധ്യക്ഷ സോണിയാഗാന്ധിക്കും കത്തയച്ചതായി വൈദ്യുതി മന്ത്രി എ കെ ബാലന് പറഞ്ഞു. ജയ്‌റാം രമേശ് ഈ നിലപാട് തുടര്‍ന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ഇരുട്ടിലാകുമെന്നും അദ്ദേഹം പറഞ്ഞു