പശ്ചിമഘട്ട സംരക്ഷണം: കേരളത്തിന്റെ റിപ്പോര്‍ട്ടില്‍ കേന്ദ്രത്തിന് ആശങ്ക

തിരുവനന്തപുരം| VISHNU N L| Last Updated: വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (10:36 IST)
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനായി കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രത്തിന് ആശങ്ക. കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം എങ്ങനെയാണ് പശ്ചിമ ഘട്ട സംരക്ഷണം നടപ്പിലാക്കുക എന്നാണ് കേന്ദ്രം ചോദിച്ചത്.
ഒരു വില്ലേജില്‍തന്നെ പരിസ്ഥിതിലോല മേഖലയും(ഇ.എസ്.എ) ജനവാസകേന്ദ്രവും വെവ്വേറെ വിഭജിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേന്ദ്രം എതിര്‍പ്പ് അറിയിച്ചത്.

ഇതേത്തുടര്‍ന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം വിഷയം ചര്‍ച്ചചെയ്തു. മന്ത്രിസഭായോഗത്തിലേക്ക് ജൈവ വൈവിദ്ധ്യബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍ വി.ഉമ്മനെ വിളിച്ചുവരുത്തി. ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി മറ്റ് ഉദ്യോഗസ്ഥരുമായും കൂടിയാലോചന നടത്തിയിരുന്നു. ജനസാന്ദ്രതയേറിയ കേരളംപോലൊരു സംസ്ഥാനത്ത് പ്രായോഗിക നിലപാട് അനുസരിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കേന്ദ്രത്തെ ധരിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

പരിസ്ഥിതി ലോലപ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയം നടത്തി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നേരത്തെ 123 വില്ലേജുകളെ പരിസ്ഥിതി ലോലപ്രദേശമായി കണക്കാക്കി സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നീട് വനം വകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് കോട്ടയം ജില്ലയിലെ നാല് വില്ലേജുകളെ ഒഴിവാക്കുകയും ചെയ്തു. കേന്ദ്രവനം മന്ത്രാലയത്തിന്റെ പക്കലുള്ള വനവിസ്തൃതിയുമായി ഭൂപടങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനം നല്‍കിയ കണക്ക് പൊരുത്തപ്പെടാത്തതാണ് വിശദീകരണം തേടാന്‍ കാരണം.

വെള്ളിയാഴ്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡല്‍ഹിക്ക് പോകും.കേരളം സമര്‍പ്പിച്ച ഇ.എസ്.എ. ഭൂപടം കേരളത്തിന്റെ മൊത്തം ഭൂപടത്തില്‍ പ്രത്യേകമായി ഉള്‍ച്ചേര്‍ത്ത്
ഡോ. ഉമ്മന്‍ വി. ഉമ്മനും ഡല്‍ഹിയില്‍ പോകുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :