കാലവര്‍ഷമെത്തിയത് പതിറ്റാണ്ടിലെ ഏറ്റവും ദുര്‍ബലമായി

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (08:04 IST)
പിന്മാറാന്‍ ഇനി ഒരു മാസംകൂടി മാത്രം ശേഷിക്കേ കേരളത്തില്‍ ലഭ്ജിച്ചത് പ്രതീക്ഷിച്ചതിലും മോശം മഴയെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുവരെ മഴയിലുള്ള കുറവ് 32 ശതമാനമാണെന്നും കണക്കുകള്‍. ഈ ദശകത്തിലെ ഏറ്റവും ദുര്‍ബലമായ മണ്‍സൂണായിരിക്കും ഇത്തവണത്തേത്. അടുത്തകാലത്തൊന്നും കാലവര്‍ഷം ഇത്രയും ദുര്‍ബലമായിട്ടില്ല. 2002ലാണ് ഇതിനുമുമ്പ് 30 ശതമാനത്തിലേറെ മഴ കുറഞ്ഞത്.

ജൂണ്‍ മുതല്‍ ആഗസ്ത് വരെ 180 സെന്റീമീറ്റര്‍ മഴയാണ് കേരളത്തില്‍ കിട്ടേണ്ടത്. എന്നാല്‍, പെയ്തത് 122 സെന്റീമീറ്ററാണ്. എന്നാല്‍, ലക്ഷദ്വീപില്‍ കാലവര്‍ഷം സാധാരണ നിലയിലാണ്. അവിടെ 14 ശതമാനം മാത്രമാണ് കുറഞ്ഞത്. സപ്തംബര്‍ നാല് മുതലാണ് ഇനി കേരളത്തില്‍ മഴ പ്രതീക്ഷിക്കുന്നത്. സപ്തംബറില്‍ സാധാരണ മഴ കുറവായിരിക്കും.

കാലവര്‍ഷത്തില്‍ ആകെ പെയ്യേണ്ട മഴയുടെ 12 ശതമാനമാണ് ഈ മാസത്തില്‍ കിട്ടുന്നത്. അതിനാല്‍, ഈ മാസം കിട്ടുന്ന മഴകൊണ്ട് ഇതുവരെയുള്ള നഷ്ടം നികത്താനാവില്ല. എല്ലാ ജില്ലകളിലും മഴ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ആഗസ്ത് 26 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞത് വയനാട് ജില്ലയിലാണ് -42 ശതമാനം. മറ്റ് ജില്ലകളില്‍ കുറഞ്ഞത് ശതമാനത്തില്‍ ഇപ്രകാരം- തിരുവനന്തപുരം(29), കൊല്ലം(32), ആലപ്പുഴ(37), ഇടുക്കി(30), പത്തനംതിട്ട(41), കോട്ടയം(24), എറണാകുളം(32), തൃശ്ശൂര്‍(28), കോഴിക്കോട്(27), മലപ്പുറം(30), പാലക്കാട്(30), കണ്ണൂര്‍(24), കാസര്‍കോട്(35).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :