എനിക്ക് എഴുത്തുകാരനാകണ്ട, ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഞാൻ കത്തിക്കുന്നു: കമൽ സി ചവറ

കലയാണ് കാലത്തെ അടയാളപ്പെടുത്തുന്നത്; എഴുത്ത് നിർത്തുന്നുവെന്ന് കമൽ സി പറയുമ്പോൾ...

aparna shaji| Last Modified വെള്ളി, 13 ജനുവരി 2017 (08:41 IST)
ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത നോവലിസ്റ്റ് കമല്‍ സി ചവറ എഴുത്തുനിര്‍ത്തുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കമൽ സി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിവാദമായ തന്റെ ‘ശ്മശാനങ്ങളുടെ നോട്ടു പുസ്തകം’ എന്ന നോവല്‍ ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട്ട് കിഡ്സന്‍ കോര്‍ണറില്‍ വെച്ച് കത്തിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

തനിക്കുമേല്‍ ചുമത്തിയ രാജ്യദ്രോഹക്കേസ് ഇതുവരെയും പിന്‍വലിക്കപ്പെട്ടിട്ടില്ല. തന്റെ വീട്ടില്‍ നിരന്തരം ഇന്റലിജന്‍സ് കയറിയിറങ്ങുകയാണെന്നും നിരവധി ഭീഷണി സന്ദേശങ്ങളാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ വിശദമാക്കുന്നു. നേരത്തെ ദേശീയഗാനത്തെ അപമാനിച്ചുവെന്ന പേരില്‍ കമല്‍ സി ചവറയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഏറെ വിവാദമാകുകയും ചെയ്തിരുന്നു. കമലിനെ പിന്തുണച്ചുവെന്ന കാരണത്താൽ നദീയെയും പൊലീസ് കസ്റ്റഡി‌യിൽ എടുത്തിരുന്നു.

കമൽ സി ചവറയുടെ വാക്കുകളിലൂടെ:

ഞാൻ കാരണം എന്റെ വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഹിയായ അഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തി വീട്ടിൽ സമാധാനമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. ജനിച്ച അന്നു മുതൽ അവർക്ക് തലവേദന ഉണ്ടാക്കി കൊണ്ടിരിയ്ക്കുന്ന ഒരു മനുഷ്യനാണ് ഞാൻ. എന്റെ രാജ്യദ്രോഹ കുറ്റം ഇതു വരെയും പിൻവലിക്കപെട്ടിട്ടില്ല. നദിയെയും എന്നെയും വെറുതേ വിട്ടു കേസ് പോലും എടുത്തിട്ടില്ല എന്ന് ഡിജിപി യും ഭരണ നേതാക്കളും പറഞ്ഞങ്കിലും നദിയുടെ കേസിൽ പോലീസെടുത്ത നിലപാട് കണ്ടതാണ്.

ഈ ദിവസം വരെയും എന്റെ വീട്ടിൽ ഇന്റെലിജൻസ് കയറി ഇറങ്ങുകയും അവരെ ഭയപെടുത്തുകയും ചെയ്യുന്നു . വീട്ടിലേക്കും എന്റെ ഫോണിലേക്കും നിരന്തര കൊന്ന് കളയും എന്ന നിലയിൽ ഫോൺ കോളുകൾ വരൂന്നു . എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാ ൻ ഒരു ആഗ്രഹവുമില്ല .ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റർ , ഏതോ അദ്ധ്യായത്തിലെ ഒരു ഭാഗം ഒരു ഇങ്ങാൻ പോകുന്ന നോവലിലെ ഫെയ്സുബുക്കിലെ പോസ്റ്റ് ഇതിന്റെയൊക്കെ ദേശ വിരുദ്ധതയുടെ പേരിൽ കേസിപ്പോഴും നിലനില്ക്കുന്നു.

അതുകൊണ്ട് ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഗ്രീൻ ബുക്സി നോട് പിൻവലിക്കാൻ ആവശ്യപെട്ടിട്ടുണ്ട്. മറ്റെ ന്നാൽ എന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നിൽ വച്ച് കത്തിക്കൂകയാണ് . എഴുത്തുകാരനാവണ്ട എനിക്ക് .മറ്റെ ന്നാൽ വൈകിട്ട് നാലുമണിക്ക് കിഡ്സൻ കോർണറി ൽ വച്ചാവും' ഞാനത് ചെയ്യുക. ക്ഷമിക്കുമെന്നും കൂടെ ഉണ്ടാവുമെന്നും വിശ്വസിക്കുന്നു .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :