മൈക്രോഫിനാൻസ് തട്ടിപ്പ്: സംസ്ഥാന നേതൃത്വം എങ്ങനെ ഉത്തരവാദിയാകുമെന്ന് കോടതി

 എസ്എൻഡിപി , വെള്ളാപ്പള്ളി നടേശന്‍ , വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സ്
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 11 ജനുവരി 2016 (13:49 IST)
എസ്എൻഡിപി മൈക്രോഫിനാൻസ് തട്ടിപ്പിൽ സംസ്ഥാന നേതൃത്വം എങ്ങനെ ഉത്തരവാദിയാകുമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. തട്ടിപ്പിൽ ജില്ലാ ശാഖകൾക്ക് മാത്രമല്ലേ ഉത്തരവാദിത്വം. കേസിൽ എസ്എൻഡിപി നേതൃത്വം എങ്ങനെ ഉത്തരവാദിയാകുമെന്നും കോടതി ചോദിച്ചു. കേസില്‍ എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതി ചേര്‍ത്ത് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
ഹർജിയിൽ ഈ മാസം 20ന് കോടതി വിധി പറയും.

എന്നാൽ, വായ്പ കരാർ ഒപ്പിട്ടത് എസ്എൻഡിപി യോഗമാണെന്ന് വിഎസ് അച്യുതാനന്ദന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് കീഴ്ഘടകങ്ങൾ പ്രവർത്തിക്കുന്നതെന്നും അഭിഭാഷകൻ വാദിച്ചു. പിന്നാക്ക വികസന കോർപറേഷന്റെ ജില്ലാ ഓഫിസുകൾക്കും പങ്കെന്ന് വിജിലൻസും വ്യക്തമാക്കി. തട്ടിപ്പിനെക്കുറിച്ച് വിജിലന്‍സ് നടത്തിയ രഹസ്യ പരിശോധനാ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിക്ക് സമര്‍പ്പിച്ചു. പിന്നോക്ക വികസന കോര്‍പ്പറേന്‍റെ ജില്ലാ ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളുതായി വിജിലന്‍സ് കോടതിയെ അറിയിച്ചു.

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് കുറഞ്ഞ പലിശക്കെടുത്ത പണം 18 ശതമാനം പലിശക്ക് വായ്പ നല്‍കിയതിലൂടെ 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു വിഎസിന്‍റെ ഹരജിയിലെ പ്രധാനം. വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് ഡോ എംഎൻ സോമൻ, മൈക്രോ ഫിനാൻസ് കോ ഓർഡിനേറ്റർ കെകെ മഹേശൻ, പിന്നാക്കക്ഷേമ കോർപറേഷൻ മുൻ എംഡി എൻ നജീബ് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണു വിഎസ് ഹർജി നൽകിയത്.
മൈക്രോഫിനാന്‍സിന്‍റെ മറവില്‍ 80.3 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :