വെള്ളാപ്പള്ളിക്ക് ഇടതിനോട് പ്രേമം തോന്നിത്തുടങ്ങി; പുകഴ്‌ത്തലുകള്‍ക്കും സുഖിപ്പിക്കലിനും പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍, എന്തുചെയ്യണമെന്നറിയാതെ ബിജെപി

നേമത്ത് ബി ഡി ജെ എസിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല

വെള്ളാപ്പള്ളി നടേശന്‍ , എല്‍ ഡി എഫ് സര്‍ക്കാര്‍ , ഇടതുമുന്നണി , സി പി എം , ബിജെപി
ചേര്‍ത്തല/തിരുവനന്തപുരം| jibin| Last Modified വെള്ളി, 27 മെയ് 2016 (14:22 IST)
എല്‍ഡിഎഫിനെ ചീത്തവിളിച്ച് മറുകണ്ടം ചാടിയ എസ്‌‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും ബിഡിജെഎസ് നേതാവുമായ വെള്ളാപ്പള്ളി നടേശന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയോട് അകലം പാലിക്കുന്നതായി റിപ്പോര്‍ട്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇടതുമുന്നണിയെ സുഖിപ്പിച്ച് പത്തിമടക്കിയിരിക്കാനാണ് ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയുടെ പദ്ധതി.

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ശക്തി തെളിയിക്കുമെന്നും ബിജെപിക്കൊപ്പം ചേര്‍ന്ന് സംസ്ഥാനത്ത് കൂടുതല്‍ അക്കൌണ്ടുകള്‍ തുറക്കുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നിരാശയായിരുന്നു ഫലം. നേമത്ത് ഒ രാജഗോപാല്‍ ജയിച്ചു കയറിയത് വ്യക്തിപ്രഭാവം കൊണ്ടുമാത്രമാണെന്ന് ഇടതു വലതുമുന്നണികള്‍ക്കൊപ്പം ബിജെപിയും വിശ്വസിക്കുന്നുണ്ട്. നേമത്ത് ബി ഡി ജെ എസിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല, കൂടാതെ ബിജെപിക്ക് അനുകൂലമായ വോട്ടുകള്‍ ശേഖരിക്കുന്നതില്‍ വെള്ളാപ്പള്ളിയും പാര്‍ട്ടിയും പരാജയപ്പെടുകയും ചെയ്‌തു. ഇതോടെ ബിജെപിക്ക് ബിഡി ജെഎസിനോട് ആദ്യത്തെ സ്‌നേഹം നഷ്‌ടമാകുകയും ചെയ്‌തു. പിന്നാലെ ശക്തമായ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് വെള്ളാപ്പള്ളിക്ക് തലവേദനയായത്.

ഇടത് പിന്തുണ അവസാനിപ്പിച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളിക്ക് ശക്തമായ അടി നല്‍കി വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയത്. മൈക്രോ ഫിനാന്‍‌സ് അഴിമതി ആരോപണം വി എസ് വെള്ളാപ്പള്ളിയില്‍ ആരോപിച്ചതോടെ ആദ്യം പ്രത്യാരോപണവുമായി വെള്ളാപ്പള്ളി പിടിച്ചു നിന്നെങ്കിലും കൂടുതല്‍ തെളിവുകളുമായി വിഎസ് രംഗത്ത് എത്തിയതോടെ മാളത്തില്‍ ഒളിക്കേണ്ട അവസ്ഥയും ഉണ്ടായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ബിജെപിയെ ശക്തമായ പ്രതിരോധിക്കുമെന്ന് വെള്ളാപ്പള്ളിക്ക് വ്യക്തമായി അറിയാം. ഈ സാഹചര്യത്തില്‍ ബിജെപിയുടെ പ്രധാന ഘടകകഷിയായ തങ്ങളെയും വി എസും സംഘവും വേട്ടയാടുമെന്ന് അദ്ദേഹത്തിന് തോന്നി തുടങ്ങിയതോടെയാണ് പിണറായി വിജയനെയും എല്‍ ഡി എഫ് സര്‍ക്കാരിനെയും പ്രശംസിച്ച് രംഗത്തെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.

ഐസ് ക്രീം പെണ്‍‌വാണിഭക്കേസില്‍ പികെ കുഞ്ഞാലികുട്ടിയേയും ഇടമലയാന്‍ കേസില്‍ ആര്‍ ബാലകൃഷ്‌ണ പിള്ളയേയും വെള്ളം കുടിപ്പിച്ച വിഎസ് മൈക്രോ ഫിനാന്‍‌സ് കേസില്‍ തന്നെയും കുടുക്കുമോ എന്ന ഭയം വെള്ളാപ്പള്ളിയെ ബാധിച്ചതുമൂലമാണ് പിണറായിയെ പുകഴ്‌ത്തിയും വിഎസിനെ പരിഹസിക്കാനും അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ബിജെപിയുമായി അടുത്തുനിന്നാല്‍ തനിക്ക് തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവ് തോന്നിത്തുടങ്ങിയതിനാല്‍ ആലപ്പുഴയിലെ സിപിഎം നേതാക്കളുമായി അടുക്കാന്‍ വെള്ളാപ്പള്ളി പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വെള്ളാപ്പള്ളി ഒപ്പമുണ്ടായിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ആലപ്പുഴയിലെ ഇടതു നേതാക്കളും വിശ്വസികുന്നുണ്ട്. അതിനാല്‍ തന്നെ കാര്യങ്ങള്‍ അനുകൂലമായാല്‍ വെള്ളാപ്പള്ളിയെ കൂടെ കൂട്ടാന്‍ ഇവര്‍ക്ക് മടിയുമില്ല. എന്നാല്‍ ബിജെപിക്കെതിരെ പരസ്യമായി കടുത്ത നിലപാടുകള്‍ സ്വീകരിക്കുകയും പ്രസ്‌താവനകള്‍ നടത്തിയാല്‍ മാത്രമെ അത്തരമൊരു സാഹചര്യത്തിന് കളമൊരുക്കുകയുള്ളുവെന്നാണ് ആലപ്പുഴയിലെ ഇടതുനേതാക്കള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ സംസ്ഥാന ഘടകവുമായി വെള്ളാപ്പള്ളിയെ അടുപ്പിക്കാനും ബിജെപിക്കെതിരെ തിരിയാനും അവര്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ പത്തിമടക്കി സി പി എമ്മിനൊപ്പം പോകുന്നതാവും തനിക്ക് നല്ലതെന്ന തോന്നലും വെള്ളാപ്പള്ളിയിലുണ്ട്. അതേസമയം, പിണറായി സര്‍ക്കാരിനെ പുകഴ്‌ത്തി വെള്ളാപ്പള്ളി രംഗത്ത് എത്തിയത് ബിജെപിയെ ചൊടുപ്പിച്ചിട്ടുണ്ട്. കെ സുരേന്ദ്രന്‍ ഇടതുമുന്നണിയെ കടന്നാക്രമിക്കുമ്പോള്‍ ആണ് പ്രധാനഘടകകക്ഷി നേതാവ് മുഖ്യമന്ത്രിയെ പുകഴ്‌ത്തുന്നതെന്നാണ് ബിജെപി അണികള്‍ പറയുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :