വൈക്കം സത്യാഗ്രഹസ്മരണ മ്യൂസിയത്തിനു 40 ലക്ഷം രൂപ

തിരുവനന്തപുരം| vishnu| Last Modified വ്യാഴം, 10 ജൂലൈ 2014 (15:58 IST)
വൈക്കം സത്യാഗ്രഹ സ്മരണ മ്യൂസിയവും ഗാന്ധിപ്രതിമയും സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതിന് 40 ലക്ഷം രൂപ ചെലവഴിക്കാന്‍ ഭരണാനുമതി നല്‍കിയതായി സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് അറിയിച്ചു. സംസ്ഥാന പുരാരേഖാ വകുപ്പ് നഗരസഭയുമായി ചേര്‍ന്ന് ബോട്ടുജെട്ടിക്കു സമീപത്തുള്ള വൈക്കം സത്യാഗ്രഹ സ്മാരക കെട്ടിടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

രണ്ടു ഘട്ടങ്ങളായാണ് പദ്ധതി പൂര്‍ത്തിയാക്കുക. ഇതിന് നടപ്പുവര്‍ഷം 20 ലക്ഷം രൂപ ബജറ്റില്‍ വകക്കൊള്ളിച്ചിട്ടുണ്ട്. ഗാന്ധിപ്രതിമ സ്ഥാപിക്കുക, നടപ്പാതയും ഗാര്‍ഡന്‍ മ്യൂസിയവും ഗാലറികളും നവീകരിക്കുക, വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിക്കുക, നിലവിലെ സ്മാരകമന്ദിരം മ്യൂസിയത്തിനനുസൃതമായി പുനരുദ്ധരിക്കുക, കംപ്യൂട്ടര്‍ കീയോസ്‌കുകള്‍, ഡോക്കുമെന്റേഷന്‍ തുടങ്ങിയവയാണ് പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്.

സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള കേരള പൈതൃക-ചരിത്ര മ്യുസിയമാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കേരളത്തിന്റെ ചരിത്രം ഒര്‍മ്മിക്കപ്പെടുന്നതിന് വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് വൈക്കത്ത് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :