വേദി പങ്കിടാന്‍ കാതോലിക്കബാവ വിസമ്മതിച്ചു; തിരുവഞ്ചൂര്‍ വേദി വിട്ടു

കോട്ടയം| Last Modified ശനി, 16 മെയ് 2015 (11:47 IST)
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം വേദി പങ്കിടാന്‍ സഭാ പരമാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് തിരുവഞ്ചൂരിന് പ്രസംഗിക്കാനാവാതെ വേദി വിടേണ്ടി വന്നു. മന്ത്രിമാരെ ബഹിഷ്‌ക്കരിക്കാനുള്ള സഭാ തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ബാവയുടെ നടപടി.

കോട്ടയത്തിനു സമീപം പള്ളം സെന്റ് പോള്‍സ് പള്ളിയില്‍ മാണി ഗ്രൂപ്പ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് പി.സി. ചാണ്ടിയുടെ മകന് ശെമ്മാച്ചന്‍ പട്ടം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി. ഇതിനൊപ്പം കാതോലിക്കബാവയുടെ മെത്രാഭിഷേകത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ബാവയെ അനുമോദിക്കുന്ന ചടങ്ങുമുണ്ടായിരുന്നു.

സ്വാഗത പ്രസംഗം നടക്കുമ്പോഴായിരുന്നു തിരുവഞ്ചൂര്‍ വന്നതും വേദിയിലിരുന്നതും. പിന്നീട് സംസാരിച്ച ബാവ യു.ഡി.എഫിലെ ആറു മന്ത്രിമാരെ ബഹിഷ്‌കരിക്കാനുള്ള സഭാ സിനഡ് തീരുമാനം നിലനില്ക്കുന്നതിനാല്‍ തനിക്ക് മന്ത്രി തിരുവഞ്ചൂരിനൊപ്പം വേദി പങ്കിടാന്‍ കഴിയിലെ്ന്ന് പരസ്യമായി അറിയിക്കുകയായിരുന്നു. ബാവയ്ക്ക് ശേഷം മുന്‍ സെമിനാരി പ്രിന്‍സിപ്പല്‍ ജേക്കബ് കുര്യനെയാണ് പ്രസംഗിക്കാന്‍ ക്ഷണിച്ചത്. ഇതോടെ മന്ത്രി വേദിയില്‍ നിന്നും പുറത്തുപോകുകയായിരുന്നു. യാക്കോബായ സഭയ്ക്ക് സര്‍ക്കാര്‍ അമിത പ്രാധാന്യം നല്‍കുകയാണെന്ന് ആരോപിച്ചാണ് മന്ത്രിമാരെ ബഹിഷ്‌ക്കരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :