മദ്യനയത്തില്‍ വിവേചനമുണ്ടായെങ്കില്‍ പരിശോധിക്കും: സുപ്രീംകോടതി

സുപ്രീംകോടതി , ഫൈവ് സ്‌റ്റാര്‍ ബാര്‍ , ബാര്‍ കേസ് , സര്‍ക്കാര്‍ ,
ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 14 ഓഗസ്റ്റ് 2015 (14:46 IST)
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ വിവേചനമുണ്ടായെങ്കില്‍ പരിശോധിക്കാന്‍ തയാറെന്ന് സുപ്രീംകോടതി. ഫൈവ് സ്‌റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുകയും ഫോര്‍ സ്‌റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാതിരിക്കുകയും ചെയ്തത് വിവേചനമാണെന്നാണ് ബാറുടമകള്‍ വാദിച്ചത്. ഇതേ തുടര്‍ന്നായിരുന്നു വിവേചനം ഉണ്ടായെങ്കില്‍ പരിശേധിക്കാമെന്ന് കോടതി വ്യക്തമക്കിയത്.

ഫോർ സ്റ്റാർ പദവിയുള്ള ബാറുകൾക്ക് ലൈസൻസ് നിഷേധിച്ചപ്പോൾ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നൽകിയ സർക്കാർ നടപടി തികഞ്ഞ വിവേചനമായേ കാണാനാവുകയുള്ളൂ. നിലവാരമുള്ള ഫോർ സ്റ്റാർ ബാറുകൾക്ക് ഒരു നയം പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മറ്റൊരു നയം എന്ന രീതി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ബാർ ഹോട്ടൽ അസോസിയേഷന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ ഉച്ചയ്ക്ക് ശേഷവും വാദം തുടരും.

വ്യാഴാഴ്‌ച വാദം കേട്ട കോടതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും തമ്മിലുള്ള തര്‍ക്കമാണോ മദ്യനയത്തിലേക്ക് നയിച്ചതെന്ന് ചോദിച്ചിരുന്നു. ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ ബാര്‍ ഉടമകള്‍ക്ക് അവകാശം ഉണ്ടെന്ന് പറയുന്നത് തെറ്റാണെന്നും. ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ലെന്നും. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നത് മദ്യ ഉപഭോഗം കുറയ്ക്കാന്‍ കാരണമാകുമെന്നും. ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ വീട്ടില്‍ മദ്യം കൊണ്ടുവന്ന് കഴിക്കുന്നതില്‍ കുഴപ്പമാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

യുവാക്കള്‍ മദ്യം ഉപയോഗിക്കുന്നത് കുറയ്‌ക്കണം. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നത് മദ്യ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും. സമ്പൂര്‍ണ മദ്യനിരോധനം കടുത്ത നടപടിയാണെന്നും ടൂറിസം മേഖല തകരാതിരിക്കാനായിരിക്കാം ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയതെന്നും സുപ്രീംകോടതി വ്യാഴാഴ്‌ച വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.

ഘട്ടം ഘട്ടമായുള്ള മദ്യനിരോധനത്തിന്റെ തുടക്കമായി ബാറുകള്‍ നിര്‍ത്തിയതിനെ കണ്ടുകൂടെ. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ട സാഹചര്യം ഉണ്ട്. ഈ സാഹചര്യത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറയ്‌ക്കാന്‍ തയ്യാറാകണം. മദ്യനയത്തിന് മുമ്പ് സര്‍ക്കാര്‍ എല്ലാവശങ്ങളും പരിശോധിച്ചിട്ടുണ്ടാകുമെന്നും കോടതി പറഞ്ഞു. ഫയലുകള്‍ ഇക്കാര്യം പറയുന്നുണ്ടല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു.
കേരളത്തിലുള്ളവര്‍ക്ക് പണം കൂടുതല്‍ ഉള്ളതുകൊണ്ടാണോ മദ്യ ഉപയോഗം വര്‍ധിച്ചതെന്നും കോടതി ചോദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :