ഹജ്ജ് സബ്‌സിഡി; ഒരു പ്രശ്നം എങ്ങനെ മോശമായി കൈകാര്യം ചെയ്യാമെന്ന് കേന്ദ്രം ഒരിക്കൽ കൂടി തെളിയിച്ചു: സുധീരൻ

കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സുധീരൻ

aparna| Last Modified ബുധന്‍, 17 ജനുവരി 2018 (08:46 IST)
ഒരു പ്രശ്‌നം എങ്ങനെ മോശമായി കൈകാര്യം ചെയ്യാം എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് കേന്ദ്ര ഗവണ്മെന്റിന്റെ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനമെന്ന് വി എം സുധീരന്‍. സുപ്രീംകോടതി വിധിയില്‍ തന്നെ നാല് വര്‍ഷം കൂടി അവശേഷിച്ചിരിക്കേ ഇത്ര തിടുക്കപ്പെട്ട് ഇത്തരത്തിലൊരു തീരുമാനവുമായി വന്നത് കേന്ദ്രസര്‍ക്കാരിന്റെ ഭരണപരമായ അനൗചിത്വവും ഔദ്ധത്യവും അപക്വതയുമാണ് പ്രകടമാക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ രണ്ട് തട്ടുകളിലായിട്ടാണ്
കോൺഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്തപ്പോൾ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ചെയ്തത്.

സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ്ലീം ലീഗ് രംഗത്തുവന്നു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോപം നടത്തുന്നുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരേ നീക്കം നടത്തി നേട്ടമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കാതെ അവരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു നടപടി എന്ന വിശദീകരണമാണ് കേന്ദ്ര സർക്കാർ നൽകിയത്. ഹജ്ജ് സബ്‌സിഡിയായി കേന്ദ്രസര്‍ക്കാര്‍ ഓരോ വര്‍ഷവും ചെലവാക്കുന്ന തുകയായ 700 കോടിയോളം രൂപ മേലില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തനുപയോഗിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി.

45 വയസ്സിന് മുകളിലുള്ള മുസ്ലീം സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാന്‍ അനുവാദം കൊടുത്തതിനു തൊട്ടുപിന്നാലെയാണ് ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനം പുറത്തുവന്നിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :